പോത്തുകച്ചവടമൊക്കെ ഒരു മറ മാത്രം; വാഹന പരിശോധനയ്ക്കിടെ സ്വിഫ്റ്റ് കാറിലെത്തിയ മദ്ധ്യവയസ്കന്റെ കൈയിൽ എംഡിഎംഎ

കോഴിക്കോട്: പോത്ത് കച്ചവടത്തിന്റെ മറവില്‍ കാറില്‍ വില്‍പനക്കായി എത്തിച്ച എംഡിഎംഎയുമായി മദ്ധ്യവയസ്കൻ പിടിയില്‍. നാദാപുരം വാണിമേല്‍ കോടിയൂറ സ്വദേശി മാലോക്കുന്നത്ത് സുബൈര്‍ (46) ആണ് വളയം പൊലീസിന്റെ പിടിയിലായത്. വാഹന പരിശോധന നടത്തുന്നതിനിടയില്‍ കെഎല്‍ 56 എച്ച് 2175 നമ്പര്‍ സ്വിഫ്റ്റ് കാറില്‍ എത്തിയ സുബൈര്‍ കുടുങ്ങുകയായിരുന്നു.
ഇയാളില്‍ നിന്ന് 65 മില്ലീഗ്രാം എംഡിഎംഎയാണ് പൊലീസ് പിടികൂടിയത്. സുബൈർ എത്തിയ സ്വിഫ്റ്റ് കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വളയം പൊലീസ് സബ് ഇൻസ്പെക്ടർ വികെ മനീഷും നാദാപുരം ഡെപ്യൂട്ടി സൂപ്രണ്ട് എ.പി ചന്ദ്രന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡുമാണ് പരിശോധനക്ക് നേതൃത്വം നല്‍കിയത്. സുബൈര്‍ പോത്തു കച്ചവടക്കാരനാണെന്നും ഇതിന്റെ മറവിലാണ് ലഹരി വില്‍പന നടത്തിയതെന്നും പൊലീസ് പറഞ്ഞു.
