20 ന് ക്ഷേമ പെന്‍ഷൻ നൽകുമെന്ന് പറഞ്ഞത് നിലമ്പൂരിൽ വോട്ട് തട്ടാനെന്ന് തെളിഞ്ഞു, ജനങ്ങളെ പറഞ്ഞു പറ്റിച്ച സർക്കാരും ധനമന്ത്രിയും മാപ്പുപറയണം: സണ്ണി ജോസഫ്
തിരുവനന്തപുരം: ക്ഷേമ പെന്‍ഷന്‍ ജൂണ്‍ 20 മുതല്‍ വിതരണം ചെയ്യുമെന്ന് പറഞ്ഞിട്ട് ഇതുവരെ നല്‍ക്കാത്തത് നിലമ്പൂര്‍ ഉപതിരഞ്ഞെടപ്പില്‍ വോട്ടുതട്ടാനുള്ള സര്‍ക്കാരിന്റെ തന്ത്രമായിരുന്നെന്ന് തെളിഞ്ഞെന്ന് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് എം എല്‍ എ. നിലമ്പൂരില്‍ ഈ മാസം 19 ന് വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് 20 മുതല്‍ ക്ഷേമപെന്‍ഷന്‍ വിതരണം ആരംഭിക്കുമെന്ന് ധനമന്ത്രി ജൂണ്‍ 16 ന് പ്രഖ്യാപിച്ചത്. എന്നാല്‍ 20 -ാം തീയതി കഴിഞ്ഞിട്ടും കേരളത്തില്‍ ഒരാള്‍ക്കും ക്ഷേമപെന്‍ഷന്‍ കിട്ടിയില്ല. ജനങ്ങളുടെ അവകാശമായ ക്ഷേമപെന്‍ഷനെ എല്‍ ഡി എഫ് സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് ലാഭത്തിനായി രാഷ്ട്രീയമായി ഉപയോഗിച്ചു. ഇതാണ് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടിയതെന്നും കെ പി സി സി പ്രസിഡന്റ് വിവരിച്ചു.</p><p>ഈ മാസം 20 -ാം തീയതി തന്നെ ക്ഷേമപെന്‍ഷവന്‍ വിതരണം ചെയ്യുമെന്ന് വാഗ്ദാനം ചെയ്തത് ഖജനാവില്‍ പണമുണ്ടോ എന്നുപോലും ഉറപ്പിക്കാതെയാണ്. ഇതു പാവപ്പെട്ടവരുടെ പിച്ചച്ചട്ടിയില്‍ കൈയിട്ടുവാരിയതുപോലെയാണ്. നിലമ്പൂരിലെ വോട്ടര്‍മാരെ സ്വാധീനിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് 20 ന് ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യുമെന്ന അസാധാരണമായ പ്രഖ്യാപനം വോട്ടെടുപ്പ് തീയതിക്ക് മുമ്പ് ധനമന്ത്രി നടത്തിയത്. എല്ലാ മാസവും 20 ന് ശേഷമാണ് ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യുന്നതെങ്കിലും നിലമ്പൂര്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അത് നേരത്തെ പ്രഖ്യാപിക്കുകയായിരുന്നു സര്‍ക്കാര്‍ ചെയ്തത്. ക്ഷേമ പെന്‍ഷന്‍ നല്‍കുമെന്ന് പറഞ്ഞ് ജനങ്ങളെ വഞ്ചിച്ച എല്‍ ഡി എഫ് സര്‍ക്കാരും ധനമന്ത്രിയും കേരള സമൂഹത്തോട് മാപ്പുപറണമെന്നും കെ പി സി സി പ്രസിഡന്‍റ് ആവശ്യപ്പെട്ടു.</p><p>തദ്ദേശ തെരഞ്ഞെടുപ്പ് പോളിംഗ് സ്‌റ്റേഷനില്‍ വോട്ടര്‍മാരുടെ എണ്ണം നിശ്ചയിച്ചത് പുനഃപരിശോധിക്കണമെന്നും കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് ആവശ്യപ്പെട്ടു. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പഞ്ചായത്ത്, മുനിസിപ്പല്‍ പ്രദേശങ്ങളില്‍ പരമാവധി 1100 വോട്ടര്‍മാര്‍ വീതമുള്ള പോളിംഗ് സ്‌റ്റേഷനുകള്‍ രൂപീകരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെ പി സി സി പ്രസിഡന്‍റ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കുകയും ചെയ്തു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലവിലെ ഉത്തരവ് പ്രകാരം പഞ്ചായത്ത് പ്രദേശങ്ങളില്‍ പരമാവധി 1300 വോട്ടര്‍മാര്‍ക്കും മുന്‍സിപ്പല്‍ പ്രദേശങ്ങളില്‍ 1600 വോട്ടര്‍മാര്‍ക്കും പോളിംഗ് സ്റ്റേഷന്‍ ക്രമീകരിക്കാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഇത് അപ്രായോഗികമായ നിര്‍ദ്ദേശമാണ്. പോളിംഗ് ഉദ്യോഗസ്ഥരുടെ ജോലി ഭാരം വര്‍ധിക്കുകയും പോളിംഗ് സ്‌റ്റേഷനുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിര രൂപപ്പെടുകയും ചെയ്യും. ഇത് പോളിംഗ് ശതമാനം കുറയുന്നതിന് കാരണമാകുമെന്നും കത്തില്‍ കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് എം എൽ എ ചൂണ്ടിക്കാട്ടി.