കോട്ടയം: കോട്ടയം ചങ്ങനാശ്ശേരി യിൽ സർക്കാർ ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ് നടത്തിയയാൾ പിടിയിൽ. നെടുങ്കണ്ടം സ്വദേശിയായ മനുവിനെ മുളന്തുരുത്തിയിൽ നിന്നും പിടികൂടുകയായിരുന്നു. ചങ്ങനാശ്ശേരിയിലെ പലചരക്ക് കടയിൽ നിന്നും സപ്ലൈകോ ഉദ്യോഗസ്ഥൻ ചമഞ്ഞ് രണ്ടരലക്ഷം രൂപയുടെ സാധനങ്ങൾ തട്ടിയ കേസിലാണ് ഇയാൾ അറസ്റ്റിലായത്. സർക്കാർ ജോലിയിൽ വിവിധ വകുപ്പുകളിലെ ഉദ്യോ​ഗസ്ഥൻ ചമഞ്ഞ് ഔദ്യോ​ഗിക വാഹനത്തിന്റെ സ്റ്റിക്ക‍ർ പതിപ്പിച്ചാണ് ഇയാൾ തട്ടിപ്പ് നടത്താൻ വിവിധ സ്ഥാപനങ്ങളിലായി എത്തുന്നത്.

കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങിയ ശേഷം ഇയാൾ വ്യാജ ചെക്കുകൾ നൽകും. ഇയാൾ നൽകുന്ന ചെക്കിൽ ജീവനക്കാർക്ക് മറ്റ് സംശയങ്ങൾ ഉണ്ടാകാറില്ലായിരുന്നു. എന്നാൽ ഇത് മാറാൻ ചെല്ലുമ്പോഴാണ് ഇത് വ്യാജ ചെക്കാണെന്ന് ജീ‌വനക്കാ‍ർക്ക് മനസിലാകുന്നത്.

ചങ്ങനാശേരിയിലെ തട്ടിപ്പിന് ശേഷം ഇയാൾ നേരെ പോയത് എറണാകുളത്തെ മുളന്തുരുത്തിയിലേക്കാണ്. അവിടെ ഇൻകം ടാക്സ് ഓഫീസർ ചമഞ്ഞായിരുന്നു തട്ടിപ്പ്. ഇവിടെ തട്ടിപ്പ് നടത്തുന്നതിനിടെയായിരുന്നു ചങ്ങനാശ്ശേരി പൊലീസ് സ്ഥലത്തെത്തി ഇയാളെ പിടികൂടുന്നത്. പിടികൂടിയ മനുവിനെതിരെ കോട്ടയം ജില്ലയിൽ മാത്രം നിരവധി കേസുകൾ ഉണ്ട്.