പമ്പുകളിൽ 24 മണിക്കൂറും യാത്രക്കാർക്കടക്കം ശുചിമുറി സൗകര്യം ലഭ്യമാക്കണം; ഇടക്കാല ഉത്തരവുമായി ഹൈക്കോടതി

പമ്പുകളിൽ 24 മണിക്കൂറും യാത്രക്കാർക്കടക്കം ശുചിമുറി സൗകര്യം ലഭ്യമാക്കണം; ഇടക്കാല ഉത്തരവുമായി ഹൈക്കോടതി



പെട്രോള്‍ പമ്പുകളിലെ ശുചിമുറി ഉപയോഗത്തില്‍ ഇടക്കാല ഉത്തരവുമായി ഹൈക്കോടതി. ദേശീയപാതകളിലെ പെട്രോൾ പമ്പുകളിൽ യാത്രക്കാർക്കും ഉപഭോക്താക്കൾക്കും 24 മണിക്കൂറും ടോയ്ലറ്റ് സൗകര്യം ലഭ്യമാക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവെച്ചു. ജസ്റ്റിസ് അമിത് റാവൽ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിൻ്റേതാണ് വിധി. ഇതോടെ ഈ വിഷയത്തിൽ പെട്രോൾ പമ്പ് ഉടമകൾ നൽകിയ അപ്പീൽ തള്ളപ്പെട്ടു.

ജോധ്പൂർ-രൺതംബോർ യാത്രയിൽ തനിക്കുണ്ടായ വ്യക്തിപരമായ ബുദ്ധിമുട്ടുകൾ ജഡ്ജി എടുത്തുപറഞ്ഞു. ടോൾ പിരിക്കുന്ന ദേശീയപാത അതോറിറ്റിയെ (എൻ.എച്ച്.എ.ഐ.) കോടതി രൂക്ഷമായി വിമർശിച്ചു. പെട്രോൾ പമ്പുകൾക്ക് ദേശീയ പാതയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടത് എൻ.എച്ച്.എ.ഐയുടെ ഉത്തരവാദിത്തമാണെന്നും ഇത് പമ്പുടമകൾക്ക് നൽകാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.

അതേസമയം, ദേശീയപാതകളിൽ അല്ലാത്ത സ്ഥലങ്ങളിൽ പൊതുജനങ്ങൾക്ക് സൗകര്യം നൽകണമോ എന്നത് പമ്പുടമകളുടെ വിവേചനാധികാരമാണെന്നും കോടതി വ്യക്തമാക്കി.