സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം; നടപടികൾ ചർച്ച ചെയ്യാൻ രാഷ്ട്രീയ പാർട്ടികളുടെ യോഗം ഇന്ന്, പ്രതിനിധികൾ നിലപാട് വ്യക്തമാക്കും
തിരുവനന്തപുരം: സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം നടപ്പാക്കുന്നതിനുള്ള നടപടികൾ ചർച്ച ചെയ്യാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വിളിച്ച രാഷ്ട്രീയപ്പാർട്ടികളുടെ യോഗം ഇന്ന്. രാവിലെ 11 മണിക്ക് മാസ്കറ്റ് ഹോട്ടലിലാണ് യോഗം നടക്കുക. പ്രധാന രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്ത് നിലപാട് വ്യക്തമാക്കും. സമഗ്ര വോട്ടർപട്ടിക പരിഷ്കരണത്തിനെതിരെ എൽഡിഎഫും യുഡിഎഫും ചേർന്ന് നിയമസഭയിൽ പ്രമേയം പാസാക്കാൻ തീരുമാനിച്ചിരിക്കുന്നതിനിടയിലാണ് യോഗം. ബിജെപി പരിഷ്കരണത്തെ പിന്തുണയ്ക്ച്ചുകൊണ്ടുള്ള നടപടിയാണ് സ്വീകരിച്ചത്.സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തിനുള്ള നടപടിക്രമങ്ങൾ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽക്കർ യോഗത്തിൽ വിശദീകരിക്കും. 2002 ലെ പട്ടികയാണ് പരിഷ്കരണത്തിന് ആധാരമാക്കുന്നത്. പരിഷ്കരണ നടപടികളിൽ നിന്ന് കമ്മീഷൻ പിൻമാറില്ലെന്നതിനാൽ വോട്ട് ഉറപ്പിക്കാൻ ജാഗ്രതയോടെ സമീപിക്കാനാകും എതിർക്കുന്ന പാർട്ടികളുടെയും നീക്കം.