മന്ത്രിയുടെ വാക്കും പാഴായി; ബഫർ സോൺ ഉത്തരവ് പിൻവലിച്ചിട്ടും വീട് നിർമ്മാണത്തിന് നിരാക്ഷേപ പത്രം നൽകാതെ അധികൃതർ
ഇരിട്ടി: ഡാമുകളോട് ചേർന്നുള്ള ജനവാസ മേഖല ബഫർ സോൺ ആക്കിക്കൊണ്ടുള്ള ഉത്തരവ് പിൻവലിച്ചതായി വകുപ്പ് മന്ത്രി നിയമസഭയിൽ പ്രഖ്യാപിക്കുകയും ഇത് സംബന്ധിച്ച് ഉത്തരവ് ഇറങ്ങിയിട്ടും വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി പഴശ്ശി ജലസേചന വിഭാഗം. പഴശ്ശി പദ്ധതിയോട് ചേർന്ന് പായം പഞ്ചായത്തിലെ അളപ്രയിൽ വീട് നിർമ്മാണത്തിനായി അപേക്ഷ നൽകിയ രണ്ട് കുടുംബങ്ങളെ ബഫർ സോൺ പേര് പറഞ്ഞ് വട്ടം കറക്കുകയാണ് ജലസേചന വിഭാഗം അധികൃതർ. ബഫർ സോൺ ഉത്തരവ് സർക്കാർ മരവിപ്പിച്ചതായും അതിന്റെ പേരിൽ ഒരു കുടുംബത്തെയും കഷ്ടപ്പെടുത്തരുതെന്നും താലൂക്ക് വികസന സമിതി യോഗത്തിൽ എംഎൽഎയും മറ്റ് ജനപ്രതിനിധികളും പഴശ്ശി ജലസേചന വിഭാഗം ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചിരുന്നു. എന്നിട്ടും ബഫർ സോണിന്റെ പേരിൽ നിരാക്ഷേപത്രം നൽകുന്നത് പല കാരണങ്ങൾ പറഞ്ഞ് ഇവർ നീട്ടിക്കൊണ്ട് പോവുകയാണ്. പായം പഞ്ചായത്തിലെ അളപ്രയിൽ മാവിലെ വീട്ടിൽ എം. സുരേഷ് കുമാർ, വട്ടപ്പാറ മഹേഷ് എന്നിവരാണ് വീടിന്റെ അടിത്തറയും ചുമരും പൂർത്തിയാക്കി ജലസേചന വിഭാഗത്തിന്റെ എൻഒസിക്കായി ഓഫീസുകൾ കയറി ഇറങ്ങുന്നത്. ഇവർ വീട് വയ്ക്കുന്ന സ്ഥലം പഴശ്ശി ജലസേചന വിഭാഗത്തിന്റെ കയ്യേറ്റ ഭൂമി അല്ലെന്നും താലൂക്ക് സർവെയർ അളന്നുതിട്ടപ്പെടുത്തി പ്ലാനും സ്‌കെച്ചും സഹിതം അപേക്ഷ നൽകിയിരുന്നു. നിരാക്ഷേപത്രം വൈകുന്നതിൽ പ്രതിഷേധിച്ച് കുടുംബം പഴശ്ശി ജലസേചന വിഭാഗം ഓഫീസിന് മുന്നിൽ ഒരുമാസം മുൻമ്പ് കുത്തിയിരുപ്പ് സമരവും നടത്തിയിരുന്നു. പായം പഞ്ചായത്ത് പ്രസിഡന്റ് പി. രജനി ഇടപ്പെട്ട് മന്ത്രിയുമായി സംസാരിച്ച് ഓഗസ്റ്റ് 15നുള്ളിൽ പ്രശ്‌നത്തിന് തീർപ്പുണ്ടാക്കുമെന്ന് ഉറപ്പുനൽകിയിരുന്നു. മന്ത്രിയുടെ ഉറപ്പിൽ കുടുംബം സമരം നിർത്തിയെങ്കിലും ഒരുമാസം കഴിഞ്ഞിട്ടും അനുകൂല നടപടിയുണ്ടായിട്ടില്ല.
പഴശ്ശി പദ്ധതി ഭൂമിയുമായി അതിർത്തി പങ്കിടുന്നുണ്ടെങ്കിലും പദ്ധതി പ്രദേശത്തേക്ക് കയ്യേറ്റം ഒന്നും ഇല്ലെന്നും ബഫർ സോൺ സംബന്ധിച്ച ഉത്തരവ് മരവിപ്പിച്ചതിനാൽ പ്രസ്തുത അപേക്ഷകർക്ക് നിർമ്മാണ പ്രവർത്തനങ്ങൾക്ക് നിരാക്ഷേപ പത്രം നൽകാമെന്ന് പഴശ്ശി ജലസേചന വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ രേഖാമൂലം അറിയിച്ചിരുന്നു. ഈ ഉത്തരവ് നിലനിൽക്കേയാണ് പുതിയ വാദവുമായി ജലസേചന വിഭാഗം രംഗത്തെത്തിയിരിക്കുന്നത്. ജലസംഭരണ ശേഷി പരിശോധിക്കണമെന്നാണ് ഇപ്പോൾ അപേക്ഷകരോട് ആവശ്യപ്പെട്ടിരിക്കുന്നത്. നിരന്തരമായി ബുദ്ധിമുട്ടിക്കുന്ന അധികൃതരുടെ നടപടിക്കെതിരെ വീണ്ടും സമരത്തിന് ഒരുങ്ങുകയാണ് മഹേഷിന്റെയും സുരേഷിന്റെയും കുടുംബങ്ങൾ.