11കാരിയെ പീഡിപ്പിച്ച പിതാവിന് 178 വർഷം കഠിന തടവ്

11കാരിയെ പീഡിപ്പിച്ച പിതാവിന് 178 വർഷം കഠിന തടവ്



മലപ്പുറം: അരീക്കോട് പതിനൊന്ന് വയസ്സുകാരിയായ മകളെ ബലാത്സംഗം ചെയ്ത കേസിൽ പിതാവിന് മഞ്ചേരി പോക്സോ കോടതി വിവിധ വകുപ്പുകളിലായി 178 വർഷം കഠിന തടവ് ശിക്ഷ വിധിച്ചു. പോക്‌സോ നിയമത്തിലെ ബലാത്സംഗം, അതിക്രമിച്ചു കടക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് 46-കാരനായ പ്രതിക്ക് 178 വർഷത്തെ തടവ് ശിക്ഷ ലഭിച്ചത്.

എന്നാൽ, ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ 178 വർഷത്തെ തടവ് ശിക്ഷ 40 വർഷമായി മാറും. 2022 ജൂണിലാണ് കേസിനാസ്പദമായ സംഭവം. വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന മകളെ പിതാവ് ഭീഷണിപ്പെടുത്തി മൂന്ന് തവണ ബലാത്സംഗം ചെയ്യുകയായിരുന്നു എന്നാണ് പരാതി.

പ്രതിക്ക് ഇതിനു മുൻപും ക്രിമിനൽ പശ്ചാത്തലമുണ്ട്. അയൽവാസിയായ ഭിന്നശേഷിക്കാരിയെ വീട്ടിൽ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്ത കേസിൽ ഇയാൾ നേരത്തെ ശിക്ഷിക്കപ്പെട്ടിരുന്നു. ആ കേസിൽ മഞ്ചേരി കോടതിയിൽ നിന്ന് പത്തുവർഷത്തെ കഠിനതടവിന് ശിക്ഷിക്കപ്പെട്ട പ്രതി നിലവിൽ ജയിലിൽ ശിക്ഷ അനുഭവിച്ചു വരികയാണ്.