
ഗുജറാത്തിൽ പശുവിനെ കൊന്നതിന് ജീവപര്യന്തം തടവും ആറ് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. അഹമ്മദാബാദ് കോടതിയാണ് ഇത്തരത്തിൽ പശുവിനെ കൊന്നതിന് മൂന്നുപേർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. പശുക്കളെ ഹിന്ദുമതം പവിത്രമായി കണക്കാക്കുന്നുവെന്നും ഇതറിഞ്ഞു കൊണ്ടാണ് പ്രതികൾ കുറ്റം ചെയ്തതെന്നും നിരീക്ഷിച്ചു കൊണ്ടായിരുന്നു കോടതിയുടെ വിധി.
അഹമ്മദാബാദ് അമറേലി സെഷൻസ് കോടതിയുടെതാണ് വിധി. മൂന്നു പേർക്കാണ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. പശുക്കളെ കൊലപ്പെടുത്തി ഗോമാംസം കടത്തുകയും ചെയ്തതിൽ അക്രം ഹാജി സോളങ്കി, സത്താർ ഇസ്മായിൽ സോളങ്കി, ഖാസിം സോളങ്കി എന്നിവർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. ഇതാദ്യമായാണ് പശുവിനെ കൊന്നതിന് ജീവപര്യന്തം തടവ് ശിക്ഷ വിധിക്കുന്നത്.
2023 ലാണ് സംഭവം. മൂന്നുപേരിൽ നിന്നും പശുവിന്റെ മാംസം കണ്ടെത്തിയതിനെ തുടർന്ന് പ്രതികൾ അറസ്റ്റിലാവുന്നത്. അമ്രേലിയിൽ വ്യാപകമായ വിവാദങ്ങൾക്ക് കാരണമായതായിരുന്നു സംഭവം. സംഭവത്തിൽ ഒരു വർഷം നീണ്ടുനിന്ന വിചാരണയ്ക്ക് ശേഷമാണ് സെഷൻസ് ജഡ്ജി വിധി പറയുന്നത്. റിസ്‌വാനബെൻ ബുഖാരിയാണ് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷാവിധി പുറപ്പെടുവിച്ചത്. അതേസമയം, ഇതിനെതിരെ അപ്പീൽ പോവുമെന്നാണ് പ്രതികളുടെ പ്രതികരണം
