അട്ടപ്പാടിയിൽ വീട് തകർന്ന് വീണ് മരിച്ച സഹോദരങ്ങളായ കുട്ടികളുടെ പോസ്റ്റുമോർട്ടം ഇന്ന്, മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും
പാലക്കാട്: അട്ടപ്പാടി കരുവാര ഉന്നതിയിൽ വീട് തകർന്ന് വീണ് മരിച്ച കുട്ടികളുടെ പോസ്റ്റുമോർട്ടം ഇന്ന്. അഗളി ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. കുട്ടികളുടെ ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. ഇന്നലെയാണ് പാതി പണി തീർന്ന വീടിൻ്റെ സൺ ഷേഡ് തകര്‍ന്ന് അജയ്, ദേവി ദമ്പതികളുടെ മക്കളായ ആദി, അജ്നേഷ് എന്നിവർ മരിച്ചത്. ബന്ധുവായ 6 വയസുള്ള അഭിനയയ്ക്ക് പരിക്കേറ്റു. അഭിനയ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. മുക്കാലിയിൽ നിന്നും നാല് കിലോമീറ്റർ വനത്തിനകത്ത് ഉള്ള ഊരിലാണ് അപകടം. വനം വകുപ്പിൻ്റെ ജീപ്പിലാണ് അപകടത്തില്‍ പെട്ട കുട്ടികളെ ആശുപത്രിയിൽ എത്തിച്ചത്.ആൾതാമസമുള്ള വീടായിരുന്നില്ല ഇത്. കുട്ടികൾ ഇവിടെ കളിക്കാൻ പോയപ്പോഴാണ് അപകടം. അപകടം നടന്ന വീടിന്‍റെ തൊട്ടടുത്താണ് കുട്ടികളുടെ വീട്. 8 വർഷമായി വീട് ഉപയോഗ ശൂന്യമായി കിടക്കുകയായിരുന്നു. വീടിന്‍റെ സൺഷേഡിൽ കയറി കളിക്കുകയായിരുന്നു കുട്ടികൾ. ഇതിനിടയിലാണ് അപകടം. മേൽക്കൂരയില്ലാത്ത വീടാണ്. മഴനനഞ്ഞും വെയിൽ കൊണ്ടും ദുർബലമായ അവസ്ഥയിലായിരുന്നു. സ്ഥിരമായി കുട്ടികൾ ഇതിന് മുകളിൽ കയറാറുണ്ട്. വീട്ടുകാരും ഈ വീടിന് മുകളിൽ തുണി ഉണക്കാൻ ഇടാന്‍ എത്താറുണ്ട്. സ്കൂൾ ഇല്ലാത്തതിനാൽ കുട്ടികൾ കളിക്കാനെത്തിയപ്പോഴാണ് അപകടം സംഭവിച്ചത്. അജയ് - ദേവി ദമ്പതികളുടെ മക്കൾക്കാണ് അപകടത്തില്‍ ജീവന്‍ രക്ഷപ്പെട്ടത്. കുട്ടികളുടെ മൃതശരീരം കോട്ടത്തറ ആശുപത്രി മോര്‍ച്ചറിയിലാണ്.