
തിരുവനന്തപുരം: മലയാള ഭാഷ ബില്ലിനോടുള്ള എതിര്‍പ്പ് വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്നും ബില്ല് ഭാഷാന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മലയാള ഭാഷ ബില്ലിനെ എതിര്‍ത്ത കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. മലയാളം ആരെയും അടിച്ചേൽപ്പിക്കുന്നില്ലെന്നും ഭാഷാ സ്വാതന്ത്ര്യം ഇല്ലാതാക്കുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കന്നട, തമിഴ് ന്യൂനപക്ഷങ്ങള്‍ക്ക് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് മാതൃഭാഷ ഉപയോഗിക്കാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒരു ഭാഗത്തിനും ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യങ്ങൾ കേരളം ചെയ്യില്ലെന്നും എല്ലാവർക്കും ജോലി ചെയ്യാൻ പറ്റുന്ന സംസ്ഥാനമാണ് കേരളമെന്നുമാണ് ഭാഷാ ബില്ലിൽ ധനമന്ത്രി കെ.എൻ. ബാലഗോപാലും പ്രതികരിച്ചത്.
അതേസമയം മലയാള ഭാഷ ബില്ലുമായി ബന്ധപ്പെട്ട് കേരളത്തിലെ ഭാഷാ ന്യൂനപക്ഷങ്ങളുടെ ആശങ്ക കൂടി പരിഗണിക്കണമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു.
മലയാള ഭാഷാ ബിൽ 2025 എന്ന പേരിൽ സ്കൂൾ തലം മുതൽ ഭരണഭാഷ വരെ മലയാളത്തിലാക്കാൻ വ്യവസ്ഥ ചെയ്യുന്ന ബില്ലിനെ ചൊല്ലിയാണ് കേരളവും കർണാടകവും തമ്മില്‍ തര്‍ക്കം ഉടലെടുത്തിരിക്കുന്നത്. ബിൽ കാസർഗോട്ടെ ഭാഷാ ന്യൂനപക്ഷ മേഖലയിലേക്കുള്ള കടന്നുകയറ്റമാണെന്നാണ് കർണാടകത്തിന്റെ വാദം. ഇന്നലെ ട്വീറ്റിലൂടെ കേരളത്തെ പ്രതിഷേധം അറിയിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യ പിന്നാലെ കേരള മുഖ്യമന്ത്രിക്ക് കത്തയക്കുകയായിരുന്നു.
ബില്ലുമായി മുന്നോട്ട് പോകാനാണ് നീക്കമെങ്കിൽ നിയമപരമായി നേരിടുമെന്നാണ് സിദ്ധരാമയ്യയുടെ മുന്നറിയിപ്പ്. അതേസമയം കർണാടകത്തിന്റെ എതിർപ്പിനെ രാഷ്ട്രീയപ്രേരിതം എന്ന ആരോപണം ഉയർത്തി ചെറുക്കുകയാണ് കേരളം. ബില്ലിനെ എതിർത്തും അനുകൂലിച്ചും വാദമുഖങ്ങൾ ഉയരുമ്പോൾ ബില്ലിൽ ഗവർണർ രാജേന്ദ്ര അർലേക്കർ എടുക്കുന്ന നിലപാടാകും നിർണായകമാകുക.
