
ധാക്ക: ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ വെടിവച്ചു കൊന്നു. പ്രതിഷേധം നിലനിൽക്കുന്ന രാജ്യത്ത് മൂന്നാഴ്ചയ്‌ക്കിടെ അഞ്ചാമത്തെ സംഭവമാണിത്. മണിരാംപൂർ ഉപാസിലയിലെ 17-ാം വാർഡിലെ കോപാലിയ ബസാറിൽ വൈകുന്നേരം 5:45 ഓടെയാണ് സംഭവം. കേശബ്പൂർ ഉപസിലയിലെ അരുവാ ഗ്രാമത്തിൽ താമസിക്കുന്ന തുഷാർ കാന്തി ബൈരാഗിയുടെ മകൻ റാണാ പ്രതാപ് (45) ആണ് മരിച്ചത്.
മാർക്കറ്റിൽ അജ്ഞാതരായ അക്രമികൾ റാണാ പ്രതാപിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികളും പോലീസ് വൃത്തങ്ങളും പറയുന്നു. നിരവധി തവണ വെടിയേറ്റ റാണാ പ്രതാപ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. വെടിവയ്‌പ്പിനെത്തുടർന്ന് പ്രദേശത്ത് ഭയവും അരാജകത്വവും പടർന്നു. മണിരാംപൂർ പോലീസ് സ്റ്റേഷനിൽ നിന്നുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി.
“ഞങ്ങൾ സ്ഥലത്തുണ്ട്. മൃതദേഹം കണ്ടെടുത്ത് പോസ്റ്റ്‌മോർട്ടം നടത്താനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്” എന്ന് സംഭവം സ്ഥിരീകരിച്ചുകൊണ്ട് ഓഫീസർ ഇൻ ചാർജ് റജിയുള്ള ഖാൻ പറഞ്ഞു. അക്രമികളെ തിരിച്ചറിയാനും അറസ്റ്റ് ചെയ്യാനും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബംഗ്ലാദേശിൽ കഴിഞ്ഞ മൂന്നാഴ്ചയ്‌ക്കിടെ നടക്കുന്ന അഞ്ചാമത്തെ അക്രമ സംഭവമാണിത്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും പ്രതിഷേധങ്ങളും സംഘർഷങ്ങളും രൂക്ഷമാകുന്നതിനിടെയാണ് ഇത്.
