9 വർഷത്തെ പ്രണയം, നബംവർ 25ന് വിവാഹം, 2 മാസത്തിനുള്ളിൽ ഭർത്താവിനെ കൊലപ്പെടുത്തി നവവധു, കൂട്ട് പ്രതികൾ മാതാപിതാക്കളും സഹോദരനും
കാൺപൂർ: ഒൻപത് വർഷത്തെ പ്രണയത്തിനൊടുവിൽ വിവാഹിതരായി രണ്ട് മാസത്തിനുള്ളിൽ ഭർത്താവിനെ കൊലപ്പെടുത്തി യുവതി. ഉത്തർപ്രദേശിലെ ബറേലിയിലെ ഇസത്ത്‌നഗറിൽ വാടകയ്ക്ക് താമസിക്കുകയായിരുന്ന 33 കാരനായ ജിതേന്ദ്ര കുമാർ യാദവിന്‍റെ മരണം കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തിൽ ഭാര്യയായ ജ്യോതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ജനുവരി 26 നാണ് ജിതേന്ദ്ര കുമാർ യാദവിനെ വാടക വീട്ടിലെ ജനലിൽ കെട്ടിത്തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യം ആത്മഹത്യ ആണെന്നായിരുന്നു പൊലീസും കരുതിയത്. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മരണം ശ്വാസംമുട്ടിച്ചാണെന്ന് തെളിഞ്ഞതോടെയാണ് ക്രൂര കൊലപാതകം പുറത്തായത്.</p><p>തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ജിതേന്ദ്രയെ ഭാര്യ ജ്യോതിയും കുടുംബാംഗങ്ങളും ചേർന്ന് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്. ഇരുവരുടേയും വിവാഹം കഴിഞ്ഞ് ആഴ്ചകൾ കഴിഞ്ഞപ്പോൾ തന്നെ പണത്തെ ചൊല്ലി വലിയ തർക്കവും വഴക്കും തുടങ്ങിയിരുന്നതായാണ് വിവരം. ജിതേന്ദ്ര പണം ഓൺലൈൻ ചൂതാട്ടം നടത്തിയിരുന്നു. നവംബർ 25ന് ആണ് 9 വർഷത്തെ പ്രണയത്തിന് ശേഷം ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്. കല്യാണം കഴിഞ്ഞതിന് പിന്നാലെ ജിതേന്ദ്ര ജ്യോതിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 20,000 രൂപയെടുത്ത് ഓൺലൈൻ ചൂതാട്ടം നടത്തി. എന്നാൽ ഈ പണം നഷ്ടപ്പെട്ടു. ഇതോടെ പണത്തെ ചൊല്ലി ഇരുവരും തമ്മിൽ വഴക്ക് രൂക്ഷമായി. സംഭവദിവസമായ ജനുവരി 26ന് ഇരുവരും തമ്മിൽ പണത്തെ ചൊല്ലി ആരംഭിച്ച വഴക്ക് രൂക്ഷമായി. ഇകോടെ ജ്യോതി തന്റെ കുടുംബത്തെ വിവരം അറിയിച്ചു.</p><p>അന്ന് രാത്രി ജ്യോതിയുടെ മാതാപിതാക്കളും സഹോദരനും ദമ്പതിമാർ താമസിക്കുന്ന വാടക വീട്ടിലെത്തി. വാക്കേറ്റത്തിനിടെ യുവതിയുടെ അച്ഛൻ കാളീചരൺ, അമ്മ ചമേലി, സഹോദരൻ ദീപക് എന്നിവർ ചേർന്ന് ജിതേന്ദ്രയെ പിടിച്ചുവെച്ചു. ഇതിനിടെ ജ്യോതി ഭർത്താവിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. ജിതേന്ദ്ര മരിച്ചതോടെ യുവതിയും കുടുംബവും ചേർന്ന് മൃതദേഹം ജനാലയിൽ ഷാൾ ഉപയോഗിച്ച് കെട്ടിത്തൂക്കി ആത്മഹത്യയാണെന്ന് വരുത്തിതീർക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അയൽക്കാരെ വിശ്വസിപ്പിക്കാൻ യുവതി ഭർത്താവ് ജീവനൊടുക്കിയെന്ന് പറഞ്ഞ് കരഞ്ഢ് ബഹളം വയ്ക്കുകയും ചെയ്തു.എന്നാൽ മരണത്തിൽ സംശയമുണ്ടെന്ന് ചൂണ്ടിക്കാട്ടി ജിതേന്ദ്രയുടെ സഹോദരൻ അജയ് കുമാർ നൽകിയ പരാതിയെത്തുടർന്ന് മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയക്കുകയും, തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കൊലപാതക വിവരം പുറത്താവുകയുമായിരുന്നു. പൊലീസിന്‍റെ ചോദ്യം ചെയ്യലിൽ ജ്യോതി കുറ്റം സമ്മതിച്ചു. തുടർന്ന് ജ്യോതിയെയും മാതാപിതാക്കളെയും അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കൊലപാതം പുറത്തായതോടെ ഒളിവിൽ പോയ സഹോദരൻ ദീപക്കിനായി തെരച്ചിൽ തുടരുകയാണെന്നും ഇയാളെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു