ബാലപീഡനം: മദ്രസ അധ്യാപകന് 36 വർഷം കഠിനതടവും പിഴയും; തലശ്ശേരി പോക്സോ കോടതിയുടെ വിധി

തലശ്ശേരി: പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മതാധ്യാപകനായ കോട്ടയം മൗവ്വേരി സ്വദേശി സി. മുനീറിനെ (46) തലശ്ശേരി അതിവേഗ കോടതി (പോക്സോ) ശിക്ഷിച്ചു. വിവിധ വകുപ്പുകളിലായി 36 വർഷം കഠിനതടവും 2,05,000 രൂപ പിഴയുമാണ് ജഡ്ജി എം.ടി. ജലജാ റാണി വിധിച്ചത്.
കതിരൂർ പൊന്ന്യം സറാമ്പി ഹിദായത്തുൽ ഇസ്ലാം ഹയർസെക്കൻഡറി മദ്രസയിലെ അധ്യാപകനും കൂത്തുപറമ്പ് സൗത്ത് എൽ.പി സ്കൂളിലെ അറബിക് അധ്യാപകനുമാണ് ശിക്ഷിക്കപ്പെട്ട മുനീർ. 2014 മുതൽ 2016 വരെയുള്ള കാലയളവിൽ മദ്രസയിൽ വെച്ച് പത്ത് വയസ്സുകാരനെ പലതവണ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി. പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
കതിരൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്നത്തെ കൂത്തുപറമ്പ് ഇൻസ്പെക്ടർ യു. പ്രേമനാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്
