കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്ന സാഹചര്യത്തില്‍ സമൂഹമാധ്യമ ഉപയോഗത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നു പോലീസ് മുന്നറിയിപ്പ്. സമൂഹമാധ്യമ ഗ്രൂപ്പുകളില്‍ വരുന്ന മെസേജുകള്‍, ചിത്രങ്ങള്‍, വീഡിയോകള്‍, ഓഡിയോ ക്ലിപ്പുകള്‍ എന്നിവ അഡ്മിന്മാര് കൃത്യമായി നിരീക്ഷിക്കണം.
ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിച്ചു നിര്‍മിച്ച വ്യാജ വീഡിയോകള്‍, ഓഡിയോകള്‍ എന്നിവ പ്രചരിപ്പിക്കരുത്. തെരഞ്ഞെടുപ്പു കമ്മീഷന്റെ നിര്‍ദേശപ്രകാരമുള്ള എഐ- ജനറേറ്റഡ് എന്ന ലേബല്‍ ഇല്ലാത്ത സംശയാസ്പദമായ രാഷ്ട്രീയ പ്രചാരണങ്ങള്‍ക്കു നിയമനടപടികള്‍ നേരിടേണ്ടതായി വരും.
ജാതി, മതം, വര്‍ഗം, കമ്യൂണിറ്റി എന്നിവയുടെ പേരില്‍ വിഭാഗീയതയോ ശത്രുതയോ ഉണ്ടാക്കുന്ന തരത്തിലുള്ള സന്ദേശങ്ങള്‍ നിര്‍മിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുത്. ബിഎന്‍എസ് 196 പ്രകാരം ഇതു കുറ്റകരമാണ്. വോട്ടെടുപ്പു തീയതി, സ്ഥാനാര്‍ഥികള്‍, വര്‍ഗീയ സംഭവങ്ങള്‍ എന്നിവയെക്കുറിച്ചുള്ള സ്ഥിരീകരിക്കാത്ത വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്.
വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് തുടങ്ങുന്ന സൈലന്‍സ് പീരീഡില്‍ ഒരുവിധത്തിലുള്ള തെരഞ്ഞെടുപ്പു പ്രചാരണങ്ങളും സമൂഹമാധ്യമങ്ങൾ വഴി നടത്തരുത്. സമൂഹമാധ്യമ ഗ്രൂപ്പുകളിലെ ഓരോ അംഗത്തിന്റെയും പോസ്റ്റുകള്‍ക്ക് അഡ്മിന്മാര് നേരിട്ട് ഉത്തരവാദികളായിരിക്കില്ലെന്നു ഹൈക്കോടതി നിരീക്ഷിച്ചിട്ടുണ്ട്.
എങ്കിലും നിയമവിരുദ്ധമായ സന്ദേശങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടും അവ നീക്കം ചെയ്യാതെ കുറ്റകൃത്യത്തിനു പ്രേരണ നല്‍കുക, വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ അഡ്മിന് കൂട്ടുനില്‍ക്കുകയോ ഒരേ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുകയോ ചെയ്യുക, ഐടി ആക്ട് അല്ലെങ്കില്‍ ബിഎന്‍എസ് പ്രകാരം പോലീസ് നല്കുന്ന നോട്ടീസുകളോടു സഹകരിക്കാതിരിക്കുക എന്നീ സാഹചര്യങ്ങളില്‍ അഡ്മിന്മാര് ക്രിമിനല്‍ നടപടികള്‍ നേരിടേണ്ടതായിവരുമെന്നും പോലീസ് അറിയിച്ചു.

