തൃശൂർ: നാടിനെ നടുക്കിയ മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി. കുണ്ടന്നൂർ സ്വദേശി ചീരാത്ത് രാജന്റെ മകൻ രാഗേഷാണ് (29) ഇന്ന് രാവിലെ ഒൻപതോടെ അന്തരിച്ചത്. ഇതോടെ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 17 ആയി ഉയർന്നു.
പുലികളി കലാകരൻ കൂടിയായിരുന്നു. വെടിക്കെട്ട് അപകടത്തിൽ 90 ശതമാനവും പൊള്ളലേറ്റ് അതീവഗുരുതരയിൽ കഴിഞ്ഞിരുന്ന രാഗേഷ് വെന്റിലേറ്ററിൽ ചികിത്സയിലായിരിക്കെയാണ് മരിച്ചത്. പൊള്ളലേറ്റത്തിനെ തുടർന്ന് ആന്തരികാവയവങ്ങളുടെ പ്രവർത്തനം വരെ നിലച്ച യുവാവിന്റെ കിഡ്നി ഉൾപ്പെടെയുള്ളവയുടെ പ്രവർത്തനം വരെ നിലക്കുകയും ഡയാലിസിസ് ചെയ്തത് വരികയുമായിരുന്നു. ഇതിനിടെ മരുന്നുകളോടുംപ്രതികരിക്കാതെ ആകുകയായിരുന്നു. ഇന്നലെ വൈകിട്ട് എടപ്പാൾ സ്വദേശി ഉണ്ണികൃഷ്ണനും മരിച്ചിരുന്നു.
ചികിത്സയിൽ കഴിയുന്ന ഒരാളുടെ സ്ഥിതി കൂടി ഗുരുതരമായി തുടരുകയാണ്. മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന ഒരു മൃതദേഹം ഇനിയും തിരിച്ചറിയാൻ സാധിച്ചിട്ടില്ല.
അപകടസ്ഥലത്തെ തിരച്ചിലിൽ കണ്ടെടുത്ത 140 ശരീരഭാഗങ്ങളുടെ ഡിഎൻഎ പരിശോധന പൂർത്തിയാക്കിയിട്ടുണ്ട്. കാണാതായവരെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കാൻ അധികൃതർ ശ്രമം തുടരുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് തൃശൂർ പൂരത്തിന് തിരുവമ്പാടി വിഭാഗത്തിനായി വെടിക്കോപ്പുകൾ സജ്ജമാക്കിയിരുന്ന വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ച് വൻ ദുരന്തമുണ്ടായത്.

