പരവൂർ: രാജ്യത്തെ ഡിജിറ്റൽ പണമിടപാട് ചരിത്രത്തിൽ പുതിയ നാഴികക്കല്ല് പിന്നിട്ട് യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് (യുപിഐ). 2026 മാർച്ചിൽ എക്കാലത്തെയും ഉയർന്ന ഇടപാട് മൂല്യമായ 29.52 ലക്ഷം കോടി രൂപ യുപിഐ വഴി കൈമാറ്റം ചെയ്യപ്പെട്ടതായി നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
ഫെബ്രുവരിയിലെ 26.84 ലക്ഷം കോടി രൂപയിൽ നിന്നാണ് ഈ കുതിച്ചുചാട്ടം. ഇടപാടുകളുടെ എണ്ണത്തിലും വലിയ വർധനവുണ്ടായി. മാർച്ചിൽ മാത്രം 22.64 ബില്യൺ ഇടപാടുകളാണ് നടന്നത്. മുൻ മാസത്തെ അപേക്ഷിച്ച് മൂല്യത്തിൽ പത്തു ശതമാനവും എണ്ണത്തിൽ 11 ശതമാനവും വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2016-ൽ യുപിഐ ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും മികച്ച പ്രകടനമാണിത്.
2025-26 സാമ്പത്തിക വർഷം പൂർത്തിയാകുമ്പോൾ യുപിഐയുടെ ആധിപത്യം കൂടുതൽ വ്യക്തമാകുന്നുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം ആകെ 314.23 ലക്ഷം കോടി രൂപയുടെ ഇടപാടുകളാണ് നടന്നത്. മുൻ വർഷത്തെ അപേക്ഷിച്ച് മൂല്യത്തിൽ 21 ശതമാനവും ഇടപാടുകളുടെ എണ്ണത്തിൽ 30 ശതമാനവും വാർഷിക വളർച്ച കൈവരിക്കാൻ സാധിച്ചു.
പ്രതിദിന ഇടപാടുകളുടെ എണ്ണത്തിലും വൻ വർധനയാണുണ്ടായിരിക്കുന്നത്. മാർച്ചിലെ കണക്കുകൾ പ്രകാരം പ്രതിദിനം ശരാശരി 73.03 കോടി ഇടപാടുകൾ നടക്കുന്നുണ്ട്. മുൻ വർഷം ഇത് 59 കോടിയായിരുന്നു. നഗരപ്രദേശങ്ങളിൽ മാത്രമല്ല, ഗ്രാമങ്ങളിലും ചെറിയ പട്ടണങ്ങളിലും യുപിഐ പണമിടപാടുകൾ സാധാരണക്കാരന്റെ ജീവിതത്തിന്റെ ഭാഗമായി മാറിയെന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. സുരക്ഷിതത്വവും മികച്ച സാങ്കേതിക സൗകര്യങ്ങളും യുപിഐ പ്ലാറ്റ്ഫോമിനോടുള്ള ജനങ്ങളുടെ വിശ്വാസം വർധിപ്പിച്ചതാണ് ഈ നേട്ടത്തിന് പ്രധാന കാരണം.

