
ദുബായ്: അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷത്തെ്ത്തുടർന്ന്, ഉപരോധം നിലനിൽക്കുന്ന ഹോർമുസ് കടലിടുക്കിലൂടെ റഷ്യൻ ശതകോടീശ്വരൻ അലക്സി മൊർദാഷോവിന്റെ ഉടമസ്ഥതയിലുള്ള നോർഡ് എന്ന ആഡംബര കപ്പൽ സഞ്ചരിച്ചത് അന്താരാഷ്ട്ര തലത്തിൽ ചർച്ചയാകുന്നു.
ഏകദേശം 500 ദശലക്ഷം ഡോളർ വിലമതിക്കുന്ന, 142 മീറ്റർ നീളമുള്ള ഈ സൂപ്പർ യാട്ട് ശനിയാഴ്ച പുലർച്ചെയാണ് തന്ത്രപ്രധാനമായ ജലപാത കടന്നത്. വെള്ളിയാഴ്ച ദുബായിൽനിന്നു പുറപ്പെട്ട കപ്പൽ ഞായറാഴ്ച പുലർച്ചയോടെ മസ്കറ്റിൽ എത്തിയതായാണു റിപ്പോർട്ട്. ലോകത്തെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്നു കടന്നുപോകുന്ന പാതയിൽ ഇറാൻ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിൽ, നോർഡിന് എങ്ങനെ യാത്രാ അനുമതി ലഭിച്ചു എന്നത് ഇപ്പോഴും വ്യക്തമല്ലെന്ന് അന്താരാഷ്ട്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, മേഖലയിലെ സംഘർഷം അവസാനിപ്പിക്കുന്നതിനായി ഇറാൻ മുന്നോട്ടുവെച്ച പുതിയ നിർദേശങ്ങൾ വൈറ്റ് ഹൗസ് പരിശോധിക്കുകയാണ്. ഹോർമുസ് കടലിടുക്കിലെ നിയന്ത്രണങ്ങളിൽ ഇളവു വരുത്താമെന്നും പകരം അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം പിൻവലിക്കണമെന്നുമാണ് ഇറാന്റെ പ്രധാന വ്യവസ്ഥകളിലൊന്ന്. എന്നാൽ തങ്ങളുടെ ആണവ പദ്ധതിയെക്കുറിച്ചുള്ള ചർച്ചകൾ മാറ്റിവയ്ക്കണമെന്ന ഇറാന്റെ നിലപാട് അമേരിക്ക അംഗീകരിക്കുന്നില്ല.
ഇറാൻ ആണവായുധം നിർമിക്കുന്നതു തടയുമെന്നതിൽ വിട്ടുവീഴ്ചയില്ലെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. നയതന്ത്ര ചർച്ചകൾ ഒരുവശത്ത് നടക്കുമ്പോഴും ഇറാനു മേലുള്ള സാമ്പത്തിക സമ്മർദം അമേരിക്ക ശക്തമാക്കുകയാണ്. അമേരിക്കൻ ഉപരോധത്തെത്തുടർന്ന് ഇറാന്റെ എണ്ണ ഉത്പാദനം വലിയ പ്രതിസന്ധിയിലാണെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് പ്രസ്താവിച്ചു.
ഇറാന്റെ എണ്ണ മേഖല വൈകാതെ പൂർണമായും നിശ്ചലമാകുമെന്നും ബെസന്റ് മുന്നറിയിപ്പു നൽകി. ഇറാന്റെ സൈനിക നേതൃത്വമായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്സ് വലിയ പ്രതിരോധത്തിലാണെന്നും ട്രംപ് ഭരണകൂടം പറയുന്നു.
സംഘർഷം എട്ടാം വാരത്തിലേക്കു കടക്കുമ്പോൾ റഷ്യയുടെ പിന്തുണ തേടുകയാണ് ഇറാൻ. ഇതിന്റെ ഭാഗമായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി. അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തുന്ന സൈനിക നീക്കങ്ങൾ മേഖലയിലെ ഉഭയകക്ഷി ചർച്ചകളെ ബാധിച്ച സാഹചര്യത്തിലാണ് ഇറാന്റെ നീക്കം.
