മട്ടന്നൂരിൽ വഴിയാത്രക്കാരനെ ഇടിച്ചിട്ട കാര്‍ നിര്‍ത്താതെ പോയി, പരിക്കേറ്റ ആള്‍ക്ക് ശസ്ത്രക്രിയ നടത്തിയ സംഘത്തില്‍ കാര്‍ ഓടിച്ച ഡോക്ടറും!

 വഴിയാത്രക്കാരനെ ഇടിച്ചിട്ട കാര്‍ നിര്‍ത്താതെ പോയി, പരിക്കേറ്റ ആള്‍ക്ക് ശസ്ത്രക്രിയ നടത്തിയ സംഘത്തില്‍ കാര്‍ ഓടിച്ച ഡോക്ടറും!



കണ്ണൂര്‍: വഴിയാത്രക്കാരനെ ഇടിച്ചിട്ട കാര്‍ നിര്‍ത്താതെ പോയി. അപകടത്തില്‍ പരിക്കേറ്റ ആള്‍ക്ക് മണിക്കൂറുകള്‍ക്ക് ശേഷം ശസ്ത്രക്രിയ നടത്തിയ സംഘത്തില്‍ കാര്‍ ഓടിച്ച ഡോക്ടറും!

സിപിഎം മട്ടന്നൂര്‍ മരുതായി നാലാങ്കരി ലോക്കല്‍ കമ്മിറ്റിയംഗം കെ സുരേന്ദ്രനെയാണ് (68) അതിവേഗമെത്തിയ കാര്‍ ഇടിച്ച് തെറിപ്പിച്ചത്.തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന സുരേന്ദ്രനെ മട്ടനൂരിനടുത്ത് പൊറോറമുക്കില്‍ വച്ചായിരുന്നു കാര്‍ ഇടിച്ചിട്ടത്.നാട്ടുകാര്‍ ഉടന്‍ സുരേന്ദ്രനെ മട്ടന്നൂരിലെ ആശുപത്രിയില്‍ എത്തിച്ചു.

സുരേന്ദ്രന്റെ ഇടതുകാലിന്റെ എല്ല് പൊട്ടുകയും നെറ്റിയില്‍ വലിയ മുറിവേല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്‌ക്കായി കണ്ണൂരിലേക്ക് മാറ്റി.ഇതിനിടെ,കറുത്ത കാറാണ് സുരേന്ദ്രനെ ഇടിച്ചതെന്ന് പൊലീസ് കണ്ടെത്തി സുരേന്ദ്രന്റെ ബന്ധുക്കളെ അറിയിച്ചു. ഈ സാഹചര്യത്തിലാണ് കണ്ണൂരിലെ ആശുപത്രി പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന ഹെഡ്‌ലൈറ്റ് പൊട്ടിയ കറുത്ത കാര്‍ സുരേന്ദ്രന്റെ ബന്ധുക്കളുടെ ശ്രദ്ധയില്‍പ്പെട്ടത്.

ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ധന്‍ പയ്യാമ്പലം ബീച്ച് റോഡ് അല്‍ ബഷീറിയില്‍ ഡോ സുഹൈല്‍ ബഷീറിന്റെ കാര്‍ ആണിതെന്ന് പൊലീസ് കണ്ടെത്തി. മട്ടന്നൂര്‍ പൊലീസ് ഡോക്ടറെ കസ്റ്റഡിയിലെടുത്ത് നോട്ടീസ് നല്‍കി വിട്ടയച്ചു. കാറും കസ്റ്റഡിയിലെടുത്തു.

ഡ്രൈവിംഗിനിടെ ഉറങ്ങിപ്പോയെന്നും അപകടമുണ്ടായപ്പോള്‍ പേടി കൊണ്ടാണ് നിര്‍ത്താതെ പോയതെന്നുമെന്നാണ് ഡോക്ടറുടെ മൊഴി. സുരേന്ദ്രന് ശസ്ത്രക്രിയ നടത്തിയ സംഘത്തിലും ഡോക്ടര്‍ ഉണ്ടായിരുന്നതായാണ് വിവരം.

ശസ്ത്രക്രിയയ്‌ക്ക് ശേഷം ആശുപത്രി വിട്ട സുരേന്ദ്രന്‍ വീട്ടില്‍ വിശ്രമിക്കുകയാണ്. അപകടകരമായ ഡ്രൈവിംഗിന് ഭാരതീയ ന്യായസംഹിത പ്രകാരവും വാഹനാപകടത്തില്‍ പരിക്കേല്‍ക്കുന്നയാള്‍ക്ക് അടിയന്തര ചികിത്സ ലഭ്യമാക്കാത്തതിനും അപകടവിവരം പൊലീസില്‍ അറിയിക്കാതിരുന്നതിനും മോട്ടോര്‍ വാഹന നിയമപ്രകാരവുമാണ് കേസെടുത്തത്.