വഴിത്തിരുവാകുമോ പാകിസ്ഥാന്‍റെ പുതിയ നീക്കം, പാക് ആഭ്യന്തര മന്ത്രി നേരിട്ട് ഇറാനിലെത്തി; സമാധാന ചർച്ചകൾ പുനരാംരംഭിക്കാൻ നീക്കം
ടെഹ്റാൻ: അമേരിക്കയും ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷാവസ്ഥക്ക് ശാശ്വത പരിഹാരം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ നയതന്ത്ര നീക്കങ്ങൾ വീണ്ടും സജീവമാക്കി പാകിസ്ഥാൻ. സമാധാന ചർച്ചകൾ വീണ്ടും തുടങ്ങാനുള്ള നീക്കവുമായി മധ്യസ്ഥ ശ്രമങ്ങളുടെ ഭാഗമായി പാകിസ്ഥാൻ ആഭ്യന്തര മന്ത്രി മൊഹ്സിൻ നഖ്‌വിക്ക് ഇറാനിലെത്തി. ദ്വിദിന സന്ദർശനത്തിനായി ടെഹ്റാനിലെത്തിയ പാക് ആഭ്യന്തര മന്ത്രിക്ക് ഇറാൻ വിദേശകാര്യ മന്ത്രി എസ്കന്ദർ മൊമേനി ഊഷ്മള സ്വീകരണം നൽകി. പശ്ചിമേഷ്യയിലെ പുതിയ രാഷ്ട്രീയ സാഹചര്യങ്ങളും ഇരുരാജ്യങ്ങൾ തമ്മിലുള്ള സഹകരണവും ശക്തിപ്പെടുത്തുന്നതിനായുള്ള വിശദമായ ചർച്ചകൾക്കാണ് പാക് ആഭ്യന്തര മന്ത്രിയുടെ സന്ദർശനത്തോടെ തുടക്കമായിരിക്കുന്നത്. സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കുന്നതിനായുള്ള വിശദമായ കൂടിക്കാഴ്ചകൾ ഇതിനോടകം ആരംഭിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മേഖല നേരിടുന്ന പൊതുവായ വെല്ലുവിളികളെ ഒരുമിച്ച് നേരിടുന്നതിനും നയതന്ത്ര ഇടപെടലുകൾ കൂടുതൽ ശക്തമാക്കുന്നതിനുമുള്ള പ്രതിബദ്ധത ഇരുരാജ്യങ്ങളും ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ഇറാനെതിരായ യു എസ് - ഇസ്രായേൽ യുദ്ധസാഹചര്യം അവസാനിപ്പിക്കാൻ അന്താരാഷ്ട്ര തലത്തിൽ സമാധാനപരമായ പരിഹാരം കണ്ടെത്താനുള്ള നീക്കങ്ങൾക്ക് ഇപ്പോൾ പാകിസ്ഥാൻ മുൻകൈ എടുക്കുകയാണ്. പശ്ചിമേഷ്യയിൽ യുദ്ധഭീതിയും സംഘർഷാവസ്ഥയും നിലനിൽക്കുന്ന സാഹചര്യത്തിൽ പാകിസ്ഥാന്റെ ഈ പുതിയ നയതന്ത്ര ഇടപെടലിനെ ലോകരാജ്യങ്ങൾ ശ്രദ്ധയോടെയാണ് നിരീക്ഷിക്കുന്നത്ഹോർമുസിൽ പുതിയ സംവിധാനം ഏർപ്പെടുത്താൻ ഇറാൻ അതിനിടെ ഹോർമൂസിൽ കപ്പൽ ഗതാഗതം നിയന്ത്രിക്കാൻ തങ്ങളുടെ നിയന്ത്രണത്തിലുള്ള പുതിയ സംവിധാനം ഇറാൻ ഉടൻ പ്രഖ്യാപിക്കുമെന്ന് വ്യക്തമാക്കി. ഇറാൻ പാർലമെന്റ് സുരക്ഷാ കമ്മിറ്റി മേധാവിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പുതിയ സംവിധാനം അനുസരിച്ച് ഹോർമൂസിൽ കടന്നുപോകുന്ന കപ്പലുകൾക്ക് പണം ഈടാക്കും. ഇറാനുമായി സഹകരിക്കുന്ന എല്ലാ രാജ്യങ്ങളുടെയും കപ്പലുകൾ കടത്തി വിടും. എന്നാൽ സൈനിക നടപടിയിലൂടെ കപ്പലുകൾ കടത്തിവിടാൻ ശ്രമിച്ച രാജ്യങ്ങളുടെയും, ഇറാന്റെ ശത്രു രാജ്യങ്ങളുടെയും കപ്പലുകൾ വിടില്ലെന്നാണ് പ്രഖ്യാപനം. യു എന്നിൽ ഈ വിഷയത്തിൽ ബഹറൈന്റെ നേതൃത്വത്തിൽ പ്രമേയം വരാനിരിക്കെയാണ് പുതിയ നീക്കം. ചൈനയുടെ മുപ്പത് കപ്പലുകൾക്ക് പുറമെ പാക്കിസ്ഥാൻ, ജപ്പാൻ കപ്പലുകളും ഇറാൻ കടത്തി വിടാൻ തുടങ്ങി. അതിനിടെ, ഇറാനെതിരെ പുതിയ സൈനിക നടപടി അമേരിക്കയും ഇസ്രയേലും ആലോചിക്കുന്നതായി അഭ്യൂഹം ശക്തമാണ്. ഇക്കാര്യത്തിൽ ചർച്ചകൾ സജീവമായതായി ന്യൂയോർക്ക് ടൈംസ് ഉൾപ്പടെ വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു