'ലീഗ് ഭരിക്കും കേരള മണ്ണില്‍.. ലീഗ് പറയും നിയമങ്ങള്‍.. പെരുന്നയിലുള്ളോരു നായരേ.. ആലപ്പുഴയിലെ വെള്ളാപ്പള്ളീ..; തൊടുപുഴയില്‍ മുസ്ലിംലീഗിന്റെ ആഹ്ലാദപ്രകടന റാലിയില്‍ വെള്ളാപ്പള്ളിക്കും സുകുമാരന്‍ നായര്‍ക്കുമെതിരെ മുദ്രാവാക്യം വിളി

'ലീഗ് ഭരിക്കും കേരള മണ്ണില്‍.. ലീഗ് പറയും നിയമങ്ങള്‍.. പെരുന്നയിലുള്ളോരു നായരേ.. ആലപ്പുഴയിലെ വെള്ളാപ്പള്ളീ..; തൊടുപുഴയില്‍ മുസ്ലിംലീഗിന്റെ ആഹ്ലാദപ്രകടന റാലിയില്‍ വെള്ളാപ്പള്ളിക്കും സുകുമാരന്‍ നായര്‍ക്കുമെതിരെ മുദ്രാവാക്യം വിളി



തൊടുപുഴ: മുഖ്യമന്ത്രിയായി വി ഡി സതീശനെ പ്രഖ്യാപിച്ചതിന് പിന്നാലെ തൊടുപുഴയില്‍ മുസ്ലിംലീഗ് നടത്തിയ ആഹ്ലാദ പ്രകടനം വിവാദത്തില്‍. തൊടുപുഴയില്‍ യൂത്ത് ലീഗ് ആഹ്‌ളാദപ്രകടത്തില്‍ വെള്ളാപ്പള്ളിക്കും സുകുമാരന്‍ നായര്‍ക്കുമെതിരെ മുദ്രാവാക്യം വിളികള്‍ ഉയര്‍ന്നു. ലീഗ് ഭരിക്കും കേരള മണ്ണെന്ന് മുദ്രാവാക്യം. 'കേരള മണ്ണിലെ നിയമങ്ങള്‍ ലീഗ് പറയും' എന്നു തുടങ്ങുന്ന മുദ്രാവാക്യം വിളികളാണ് മുഴങ്ങിയത്.

'അഭിമാനത്തിന്‍ അസ്തിത്വം ആരുടെ മുമ്പില്‍ പണയം വയ്ക്കാന്‍ ആവില്ലെന്നും മുദ്രാവാക്യത്തില്‍ പറയുന്നു. വിഡി സതീശന് അഭിവാദ്യം അര്‍പ്പിച്ചുക്കൊണ്ട് ആയിരുന്നു മുദ്രാവാക്യം. പെരുന്നയിലുള്ളോരു നായരേ.. ആലപ്പുഴയിലെ വെള്ളാപ്പള്ളീ.. എന്നു തുടുങ്ങി മുദ്രാവാക്യം കടുപ്പിക്കുകയാണ് ചെയ്യുന്നത്.

നേരത്തെ വി.ഡി. സതീശനെ അഭിനന്ദിച്ചു എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്തുവന്നിരുന്നു. നല്ല രീതിയില്‍, സാമൂഹ്യനീതിയില്‍ അധിഷ്ഠിതമായ ഒരു ഭരണം കാഴ്ച വെക്കുവാന്‍ സാധിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നതായി വെള്ളാപ്പള്ളി പറഞ്ഞു. യു.ഡി.എഫ് 100 സീറ്റാണ് പറഞ്ഞതെങ്കില്‍ പോലും 102 സീറ്റ് നേടുവാന്‍ സാധിച്ചു. രമേശനായാലും സതീശനായാലും വേണുഗോപാലായാലും എല്ലാവരും ഒരേമനസ്സോടുകൂടി തന്നെ യുഡിഎഫിനെ നയിച്ചു. ഭരണം പിടിച്ചെടുക്കുവാനുള്ള അവരുടെ പരിശ്രമത്തില്‍ ഘടകകക്ഷികളും സജീവമായി സഹകരിച്ചു. അവര്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ വിജയം നേടാന്‍ സാധിച്ചു.


ഒടുവില്‍ സതീശനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തിരുക്കുന്നു. അദ്ദേഹത്തിന് നല്ല രീതിയില്‍ സാമൂഹ്യനീതിയില്‍ അധിഷ്ഠിതമായ ഒരു ഭരണം കാഴ്ച വെക്കുവാന്‍ സാധിക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. കെ.സി. വേണുഗോപാല്‍ മോശക്കാരനല്ല, ഇത്തവണത്തെ വിജയത്തിന്റെ രാജശില്‍പി വേണുഗോപാല്‍ തന്നെയായിരുന്നു. ആളുകൊണ്ട് അര്‍ഥം കൊണ്ടും നയരൂപീകരണത്തിലും തന്ത്രങ്ങളിലുമെല്ലാം വളരെ സ്വാധീനം ചെലുത്താന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. പക്ഷേ, അദ്ദേഹം എംപി ആയിരുന്നു. എംപി ആയ ആള്‍ ഇങ്ങനെ ഒരു മത്സരം ആഗ്രഹിക്കുന്നു എന്ന് നമ്മള്‍ ആരും പ്രതീക്ഷിച്ചിട്ടില്ല.

അദ്ദേഹം വളരെ ആത്മാര്‍ത്ഥമായി സമ്പത്ത് കൊണ്ടും ബുദ്ധി കൊണ്ടും ഈ വിജയത്തിന്റെ പ്രധാന ശില്‍പിയായി. അഞ്ചു കൊല്ലം പ്രതിപക്ഷത്തിരുന്നുകൊണ്ട് ഭരണപക്ഷത്തെ വിമര്‍ശിച്ച് കേരളത്തിലെ ജനങ്ങളെ കൈയ്യിലെടുക്കുവാന്‍ സതീശിന് സാധിച്ചു എന്നത് ചെറുതായി കാണാന്‍ സാധിക്കില്ല' -വെള്ളാപ്പള്ളി പറഞ്ഞു.

അതേസമയം സതീശനെ മുഖ്യമന്ത്രിയാക്കി പ്രഖ്യാപിച്ച ഹൈക്കമാന്‍ഡ് നടപടിക്കെതിരെ കടുത്ത വിമര്‍ശനമാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ ഉന്നയിച്ചത്. മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തതില്‍ കീഴ്വഴക്കങ്ങളോ ജനാധിപത്യ രീതിയോ സ്വീകരിച്ചിട്ടില്ലെന്നും മുസ്ലിം ലീഗ് ഭരണത്തില്‍ പിടിമുറുക്കുന്നതിന്റെ സൂചനയാണിതെന്നും സുകുമാരന്‍ നായര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

ജനാധിപത്യ ധ്വംസനമാണ് നടന്നിരിക്കുന്നത്. എക്സ് ഓര്‍ വൈ, അത് ആരായാലും എല്ലാത്തരത്തിലും മുന്നില്‍ നില്‍ക്കുന്ന, മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള ആളെ വേണമായിരുന്നു മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കാന്‍. ലീഗ് നടത്തിയ സമ്മര്‍ദ്ദം ഒരിക്കലും ശരിയായില്ല. മന്ത്രിമാരുടെ തിരഞ്ഞെടുപ്പിലും ഇതുണ്ടാകും, ജി. സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.