മലപ്പുറം മങ്കട പന്തല്ലൂര്‍ മലയിലെ കുരുങ്ങന്‍ചോല വ്യൂ പോയിന്റില്‍ ഇടിമിന്നലേറ്റ് ഉറ്റസുഹൃത്തുക്കളായ നാല് വിദ്യാര്‍ഥികള്‍ മരിച്ചതിന്റെ നടുക്കത്തിലാണ് പ്രദേശവാസികള്‍

ആദ്യമുണ്ടായ ഇടിമിന്നലില്‍ത്തന്നെ പാറപ്പുറത്തിരുന്ന വിദ്യാര്‍ത്ഥികള്‍ കുഴഞ്ഞുവീണു; ആളൊഴിഞ്ഞ മലമുകളിലായതിനാല്‍ അപകടവിവരം പുറത്തറിയാന്‍ വൈകി; നിലത്തുവീണു കിടക്കുന്നവരെ കണ്ടത് വഴിയാത്രക്കാര്‍; നാട്ടുകാരുടെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം; ആശുപത്രിയിലെത്തും മുന്‍പേ രണ്ട് പേര്‍ക്ക് ജീവന്‍ നഷ്ടമായി



മലപ്പുറം: മങ്കട പന്തല്ലൂര്‍ മലയിലെ കുരുങ്ങന്‍ചോല വ്യൂ പോയിന്റില്‍ ഇടിമിന്നലേറ്റ് ഉറ്റസുഹൃത്തുക്കളായ നാല് വിദ്യാര്‍ഥികള്‍ മരിച്ചതിന്റെ നടുക്കത്തിലാണ് പ്രദേശവാസികള്‍. ഏഴംഗ സംഘമാണ് അപകടത്തില്‍പ്പെട്ടത്. വെള്ളില സ്വദേശികളായ റഹീസ് (20), സിയാദ് (18), ബഹാസ് (18), ഫഹദ് (22) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ വെള്ളില സ്വദേശികളായ റോഷന്‍ (20), ഇഷ്ഹാത് (19), സല്‍മാനുല്‍ ഫാരിസ് (21) എന്നിവര്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ അപകടനില തരണം ചെയ്തതായാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം.

കുഴഞ്ഞുവീണ വിദ്യാര്‍ത്ഥികളെ കണ്ടെത്തി ആശുപത്രിയില്‍ എത്തിച്ചത് ഇതുവഴിയെത്തിയ നാട്ടുകാരും യാത്രക്കാരും ചേര്‍ന്നായിരുന്നു. നിലത്തുവീണ് കിടക്കുന്ന നിലയിലാണ് ഇവരെ കണ്ടെത്തിയത്. ആറുകുട്ടികളാണ് വീണുകിടന്നിരുന്നതെന്നാണ് സ്ഥലത്തെത്തിയവര്‍ മാധ്യമങ്ങളോട് പറഞ്ഞത്. പെട്ടെന്ന് ശ്രദ്ധിക്കപ്പെടുന്ന പ്രദേശമല്ലാത്തതിനാല്‍ അപകടവിവരം പുറത്തറിയാനും വൈകിയിരുന്നു. വഴിയാത്രക്കാര്‍ കുട്ടികളെ കണ്ടതോടെ ഒരു ആംബുലന്‍സിലും രണ്ട് ജീപ്പുകളിലുമായി ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. സായാഹ്നം ചെലവഴിക്കാനായി പന്തല്ലൂര്‍ മലമുകളിലെ പാറപ്പുറത്ത് ഇരിക്കുകയായിരുന്നു വിദ്യാര്‍ത്ഥികള്‍. ഈ സമയത്ത് പ്രദേശത്ത് അതിശക്തമായ കാറ്റും ഇടിമിന്നലോടു കൂടിയ മഴയുമുണ്ടായി. ആദ്യമുണ്ടായ ഇടിമിന്നലില്‍ത്തന്നെ പാറപ്പുറത്തിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മിന്നലേല്‍ക്കുകയും അവര്‍ കുഴഞ്ഞുവീഴുകയുമായിരുന്നു. ആളൊഴിഞ്ഞ മലമുകളിലായതിനാല്‍ അപകടവിവരം പുറത്തറിയാന്‍ വൈകി. ഇതുവഴിയെത്തിയ യാത്രക്കാരാണ് വിദ്യാര്‍ത്ഥികള്‍ നിലത്തുവീണു കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ നാട്ടുകാരുടെ സഹായത്തോടെ ഒരു ആംബുലന്‍സിലും രണ്ട് ജീപ്പുകളിലുമായി ഇവരെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും നാലുപേരെ രക്ഷിക്കാനായില്ല. രണ്ട് പേര്‍ ആശുപത്രിയിലെത്തും മുന്‍പേ മരണമടഞ്ഞിരുന്നു.

ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് ശക്തമായ ഇടിമിന്നലില്‍ നാലുപേര്‍ക്ക് ജീവന്‍ നഷ്ടമായത്. സുഹൃത്തുക്കളായ ഏഴ് വിദ്യാര്‍ഥികളാണ് സായാഹ്നം ചിലവഴിക്കാനായി വ്യൂപോയിന്റില്‍ എത്തിയിരുന്നത്. വൈകിട്ട് അഞ്ചരയോടെ പ്രദേശത്ത് ശക്തമായ ഇടിമിന്നലും കാറ്റും മഴയും ഉണ്ടായിരുന്നു. ഇതിനിടെയാണ് ഏഴുപേര്‍ക്കും ഇടിമിന്നലേറ്റത്. പെട്ടെന്ന് ശ്രദ്ധിക്കപ്പെടുന്ന പ്രദേശമല്ലാത്തതിനാല്‍ അപകടവിവരം പുറത്തറിയാനും വൈകിയിരുന്നു. ഇടിമിന്നലേറ്റ് ഒരു വിദ്യാര്‍ഥി പാറയുടെ മുകളില്‍നിന്ന് തെറിച്ചുവീണിരുന്നു. ആദ്യഘട്ടത്തില്‍ ഈ വിദ്യാര്‍ഥി ആരുടെയും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. പിന്നീട് ആശുപത്രിയിലേക്ക് കൊണ്ടുപോയ വിദ്യാര്‍ഥികളിലൊരാളാണ് തങ്ങള്‍ ഏഴുപേരുണ്ടായിരുന്നതായി നാട്ടുകാരോട് പറഞ്ഞത്. ഇതോടെ പ്രദേശത്ത് വീണ്ടും തിരച്ചില്‍ നടത്തിയപ്പോളാണ് ഏഴാമത്തെയാളെയും കണ്ടെത്തിയത്. വിനോദസഞ്ചാരികളും നാട്ടുകാരുമെല്ലാം വരുന്ന വ്യൂപോയിന്റിലാണ് അപകടമുണ്ടായതെന്ന് പഞ്ചായത്ത് പ്രസിഡന്റായ അഷ്‌കറലി പറഞ്ഞു. ഏഴുകുട്ടികളും വ്യൂപോയിന്റിന്റെ തൊട്ടടുത്ത പ്രദേശത്തുള്ളവരും അടുത്തടുത്ത് താമസിക്കുന്നവരുമാണ്. ഇവിടെ മുന്‍പൊന്നും ഇത്തരം അപകടങ്ങളുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

വൈകിട്ട് കാറ്റുകൊള്ളാനായി പോയവരാണ് അപകടത്തില്‍പ്പെട്ടതെന്ന് മഞ്ഞളാംകുഴി അലി എംഎല്‍എയും പ്രതികരിച്ചു. എല്ലാവരും വിദ്യാര്‍ഥികളാണ്. അപകടമുണ്ടായ സ്ഥലം ഉയര്‍ന്നപ്രദേശമാണ്. ഒരു മലമുകളിലാണ് സംഭവമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച വൈകിട്ട് പ്രദേശത്ത് ശക്തമായ ഇടിമിന്നലും കാറ്റും മഴയും ഉണ്ടായിരുന്നതായാണ് സമീപവാസികള്‍ പറയുന്നത്. ആദ്യമുണ്ടായ ഇടിമിന്നലിലാണ് അപകടം സംഭവിച്ചതെന്ന് കരുതുന്നു. ചെറിയരീതിയില്‍ വിനോദസഞ്ചാരികളും മറ്റും വരാറുള്ള സ്ഥലമാണിതെന്നും കുട്ടികളെയെല്ലാം നിലത്തുവീണ് കിടക്കുന്ന നിലയിലാണ് കണ്ടെത്തിയതെന്നും സമീപവാസികള്‍ പറഞ്ഞു.

രക്ഷാപ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടത്തില്‍ ആറുപേരെയാണ് നാട്ടുകാര്‍ കണ്ടെത്തിയത്. എന്നാല്‍ ആശുപത്രിയില്‍ വെച്ച് ഒരാള്‍ക്ക് ബോധം തെളിഞ്ഞപ്പോള്‍ തങ്ങള്‍ ഏഴുപേരുണ്ടായിരുന്നുവെന്ന് അറിയിച്ചതോടെയാണ് ഒരാളെക്കൂടി കണ്ടെത്താനുള്ള ശ്രമം തുടങ്ങിയത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് പാറയുടെ മുകളില്‍നിന്ന് തെറിച്ചു പാറയിടുക്കില്‍ വീണുകിടക്കുന്ന നിലയില്‍ ഏഴാമത്തെ വിദ്യാര്‍ത്ഥിയെ കണ്ടെത്തിയത്. മരിച്ചവരും പരിക്കേറ്റവരും മങ്കട സ്വദേശികളും അടുത്തടുത്ത് താമസിക്കുന്നവരുമാണ്. മരിച്ചവരുടെ മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ബുധനാഴ്ച പോസ്റ്റ്മോര്‍ട്ടം ചെയ്യും. തുടര്‍ന്ന് മങ്കട കോഴിക്കോട്ടുപറമ്പ് തസ്‌കര്‍ ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിന് വെക്കും.

മങ്കടയിലെ ദുരന്തത്തിന് പുറമേ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും കനത്ത മഴ നാശം വിതച്ചു. കൊല്ലം പുനലൂര്‍ നെല്ലിപ്പള്ളിയില്‍ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് സര്‍വീസ് സ്റ്റേഷന്‍ കെട്ടിടം തകര്‍ന്ന് തൊഴിലാളി വാഹനത്തിനുള്ളില്‍ കുടുങ്ങി. എറണാകുളം ജില്ലയിലെ കോതമംഗലം, മൂവാറ്റുപുഴ ഭാഗങ്ങളിലും ശക്തമായ കാറ്റില്‍ വീടുകളുടെ മേല്‍ക്കൂരകള്‍ തകരുകയും മരങ്ങള്‍ വീണ് വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. കോട്ടയം മുണ്ടക്കയത്തും കാറ്റില്‍ രണ്ട് വീടുകള്‍ ഭാഗികമായി തകര്‍ന്നു. കനത്ത മഴയ്ക്കും മിന്നലിനും സാധ്യതയുള്ളതിനാല്‍ മലയോര മേഖലകളിലും ഉയന്ന പ്രദേശങ്ങളിലും പോകുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.