ത്രിപുര പോലീസ് മേധാവിയും പ്രമുഖ ഐ.പി.എസ് ഉദ്യോഗസ്ഥനുമായ അനുരാഗ് ധന്‍കറെ (58) സംസ്ഥാന പോലീസ് ആസ്ഥാനത്തെ സ്വന്തം ഓഫീസ് മുറിയില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

'ത്രിപുര ഡിജിപി ഓഫീസ് മുറിയില്‍ വെടിയേറ്റ് മരിച്ച നിലയില്‍; സര്‍വീസ് പിസ്റ്റള്‍ ഉപയോഗിച്ച് സ്വയം വെടിവെച്ച് മരിച്ചതെന്ന് സംശയം; അനുരാഗ് ധന്‍കറെ 1994 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥന്‍; ദ്വീര്‍ഘകാലം സി.ബി.ഐയിലും പ്രവര്‍ത്തിച്ച മികവുള്ള ഉദ്യോസ്ഥന്റെ മരണത്തില്‍ എങ്ങും ഞെട്ടല്‍
അഗര്‍ത്തല: ത്രിപുര പോലീസ് മേധാവിയും പ്രമുഖ ഐ.പി.എസ് ഉദ്യോഗസ്ഥനുമായ അനുരാഗ് ധന്‍കറെ (58) സംസ്ഥാന പോലീസ് ആസ്ഥാനത്തെ സ്വന്തം ഓഫീസ് മുറിയില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച ഉച്ചയോടെയാണ് രാജ്യത്തെ തന്നെ ഞെട്ടിച്ച ഈ ദാരുണ സംഭവം നടന്നത്. 1994 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ അദ്ദേഹം സര്‍വീസ് പിസ്റ്റള്‍ ഉപയോഗിച്ച് സ്വയം വെടിവെച്ച് ജീവനൊടുക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.

സംഭവം നടന്നയുടന്‍ തന്നെ അദ്ദേഹത്തെ അഗര്‍ത്തലയിലെ ഗോവിന്ദ് വല്ലഭ് പന്ത് (ജി.ബി) ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഉച്ചയ്ക്ക് 12 മണിയോടെയാണ് വെടിയേറ്റ നിലയില്‍ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ആശുപത്രിയിലെത്തിക്കുമ്പോള്‍ തന്നെ അദ്ദേഹത്തിന് ജീവന്റെ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് ചികില്‍സിച്ച ഡോ. പ്രദീപ് ഭൗമിക് പറഞ്ഞു:

മരണം സ്ഥിരീകരിച്ചു: 'ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ അദ്ദേഹത്തിന് സ്പന്ദനമോ രക്തസമ്മര്‍ദ്ദമോ ഉണ്ടായിരുന്നില്ല. ഏകദേശം 40 മിനിറ്റോളം സി.പി.ആര്‍ (ഇജഞ) നല്‍കി ജീവന്‍ തിരികെ പിടിക്കാന്‍ ഡോക്ടര്‍മാരുടെ സംഘം ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഉച്ചയ്ക്ക് 12:48-ഓടെ മരണം സ്ഥിരീകരിച്ചു,' - ഡോക്ടര്‍ വ്യക്തമാക്കി.

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് നിര്‍ണ്ണായകം: മരണത്തിന്റെ കൃത്യമായ കാരണം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായാല്‍ മാത്രമേ വ്യക്തമാകൂ എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. 2025 മേയിലാണ് അമിതാഭ് രഞ്ജന് പകരം അനുരാഗ് ധന്‍കര്‍ ത്രിപുരയുടെ പോലീസ് ഡയറക്ടര്‍ ജനറലായി ചുമതലയേല്‍ക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ ഒരാളായ അദ്ദേഹം മുന്‍പ് തന്ത്രപ്രധാനമായ പദവികള്‍ വഹിച്ചിട്ടുണ്ട്.

ഡി.ജി.പി പദവിയിലെത്തുന്നതിന് മുന്‍പ് ത്രിപുരയില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ആയി സേവനമനുഷ്ഠിക്കുകയായിരുന്നു. കേന്ദ്ര സര്‍വീസില്‍ സി.ബി.ഐയില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച അദ്ദേഹം നിരവധി പ്രമുഖവും ഉയര്‍ന്ന തലത്തിലുള്ളതുമായ കേസുകളുടെ അന്വേഷണത്തിന് നേതൃത്വം നല്‍കി കരിയറില്‍ വന്‍ പ്രശംസ നേടിയിരുന്നു.

അതീവ സുരക്ഷയുള്ള പോലീസ് ആസ്ഥാനത്തിനുള്ളില്‍ ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ വെടിയേറ്റ് മരിച്ച സംഭവം കേട്ട ഞെട്ടലിലാണ് സഹപ്രവര്‍ത്തകരും സംസ്ഥാന ഭരണകൂടവും. അതീവ മിടുക്കനും പ്രൊഫഷണലുമായ ഒരു ഉദ്യോഗസ്ഥന്‍ എന്തുകൊണ്ട് ഇത്തരമൊരു പതനത്തിലേക്ക് പോയി എന്നതിനെക്കുറിച്ച് നിലവില്‍ വിവരങ്ങളൊന്നുമില്ല.

സംഭവത്തില്‍ ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഓഫീസ് മുറിയില്‍ നിന്ന് ഫോറന്‍സിക് സംഘം തെളിവുകള്‍ ശേഖരിച്ചു വരികയാണ്. വ്യക്തിപരമായ കാരണങ്ങളാണോ അതോ ഔദ്യോഗികപരമായ സമ്മര്‍ദ്ദങ്ങളാണോ ഇത്തരമൊരു കടുത്ത തീരുമാനത്തിന് പിന്നിലെന്ന് പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.