ആമിർ ഖാനെ വധിക്കുന്നവർക്ക് 5 കോടി രൂപ പാരിതോഷികം; പ്രഖ്യാപനവുമായി അയോധ്യയിലെ സന്യാസി

ആമിർ ഖാനെ വധിക്കുന്നവർക്ക് 5 കോടി രൂപ പാരിതോഷികം; പ്രഖ്യാപനവുമായി അയോധ്യയിലെ സന്യാസി



ബോളിവുഡ് താരം ആമിർ ഖാനെ വധിക്കുന്നവർക്ക് 5 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് അയോധ്യ ആസ്ഥാനമായുള്ള മതനേതാവ് ജഗദ്ഗുരു പരമഹംസ് ആചാര്യ. ആമിർ ഖാൻ തന്റെ ദീർഘകാല പങ്കാളിയായ ഗൗരി സ്പ്രാറ്റിനെ വിവാഹം കഴിച്ചെന്ന വാർത്തകൾക്ക് പിന്നാലെയാണ് പ്രഖ്യാപനം. ഈ മാസം ആദ്യം മുംബൈയിലെ ബാന്ദ്രയിലുള്ള വസതിയിൽ വെച്ച് നടന്ന ലളിതമായ ഒരു രജിസ്റ്റർ വിവാഹത്തിലൂടെയാണ് ആമിർ ഖാനും ഗൗരി സ്പ്രാട്ടും വിവാഹിതരായത്.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തിരുന്നത്. ആമിർ ഖാൻ നേരത്തെ രണ്ടുതവണ വിവാഹിതനായിരുന്നു.ആദ്യം റീന ദത്തയെയും പിന്നീട് ചലച്ചിത്ര നിർമ്മാതാവായ കിരൺ റാവുവിനെയുമായിരുന്നു അദ്ദേഹം വിവാഹം കഴിച്ചിരുന്നത്.

ആമിർ ഖാന്റെ വിവാഹത്തിനെതിരെ ഏതാനും ഹിന്ദുത്വ സംഘടനകളും രാഷ്ട്രീയ നേതാക്കളും രംഗത്തെത്തിയിരുന്നു. മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണെ ആമിർ ഖാനെ ‘ലവ് ജിഹാദിന്റെ ബ്രാൻഡ് അംബാസഡർ’ എന്നാണ് വിശേഷിപ്പിച്ചത്. റാണെയുടെ പരാമർശങ്ങളെ പിന്തുണച്ചുകൊണ്ട് സംസാരിച്ച പരമഹംസ്, “ലവ് ജിഹാദ്” പ്രോത്സാഹിപ്പിക്കുന്നതിനായി ആമിർ ഖാൻ ഹിന്ദു സ്ത്രീകളെ വിവാഹം കഴിച്ചുവെന്ന് ആരോപിക്കുകയും, ആക്രമണം നടത്തുന്നയാൾക്ക് പ്രഖ്യാപിച്ച പ്രതിഫലത്തുക അയാളുടെ കുടുംബത്തിന് കൈമാറുമെന്ന് അവകാശപ്പെടുകയും ചെയ്തു. കുറ്റകൃത്യം ചെയ്യുന്നയാളുടെ നിയമനടപടികൾക്കുള്ള ചെലവ് താൻ വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആമിർ ഖാന്റെ വിവാഹത്തിനെതിരെ ബജ്‌രംഗ് ദൾ പ്രവർത്തകർ പ്രതിഷേധിക്കുകയും അദ്ദേഹത്തിന്റെ കോലം കത്തിക്കുകയും ചെയ്തിരുന്നു. രണ്ട് മുതിർന്ന വ്യക്തികൾ തമ്മിലുള്ള പരസ്പര സമ്മതത്തോടെയുള്ള വിവാഹമായിരുന്നിട്ടും, ഹിന്ദു സ്ത്രീകളെ മനഃപൂർവം വിവാഹം കഴിക്കുന്നുവെന്ന് ആരോപിച്ച് സംഘടനയിലെ അംഗങ്ങൾ അദ്ദേഹത്തിനെതിരെ നടപടി ആവശ്യപ്പെടുകയുണ്ടായി.

ഒരു വ്യക്തിയെ വധിക്കുന്നതിന് പരസ്യമായി പണം വാഗ്ദാനം ചെയ്യുന്നത് അക്രമത്തിന് പ്രേരിപ്പിക്കുന്നതും നിയമവാഴ്ചയ്ക്ക് ഗുരുതരമായ ഭീഷണിയുമാണെന്ന് ചൂണ്ടിക്കാട്ടി നിയമവിദഗ്ധരും പൗരാവകാശ പ്രവർത്തകരും മതനേതാവിന്റെ ഈ പ്രസ്താവനകളെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരുന്നു