കേരളത്തിലും ആളിക്കത്തി പ്രതിഷേധം; ലോക്ഭവനിലേക്ക് മാർച്ച്, ട്രെയിൻ തടഞ്ഞും റോഡ് ഉപരോധിച്ചും കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ
തിരുവനന്തപുരം: ദില്ലിയിൽ കോൺഗ്രസ് നേതാക്കൾക്ക് നേരെ ഉണ്ടായ പൊലീസ് നടപടിക്കെതിരെ സംസ്ഥാനത്ത് പ്രതിഷേധം ശക്തം. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ അടക്കം വിവിധയിടങ്ങളിൽ പ്രതിഷേധവുമായി കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ തെരുവിലറങ്ങി. മന്ത്രിമാരും എംഎൽഎമാരും മുതിർന്ന നേതാക്കളും ഉൾപ്പെടെ പ്രതിഷേധത്തിൽ പങ്കെടുത്തു.</p><p>തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്തുനിന്ന് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ലോക്ഭവനിലേക്ക് മാർച്ച് സംഘടിപ്പിച്ചു. കെപിസിസി അധ്യക്ഷനും മന്ത്രിയുമായ സണ്ണി ജോസഫ്, മന്ത്രിമാരായ എം ലിജു, കെ എ തുളസി തുടങ്ങിയവർ പ്രതിഷേധത്തിൽ പങ്കെടുത്തു.</p><p>കോഴിക്കോട് ഡിസിസിയിൽനിന്ന് പ്രതിഷേധ മാർച്ചുമായെത്തിയ പ്രവർത്തകർ പുതിയ ബസ് സ്റ്റാൻഡിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. വി ടി സൂരജ് എംഎൽഎ അടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കി.</p><p>കൊച്ചിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ റോഡ് തടഞ്ഞ് പ്രതിഷേധം സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധത്തിനിടെ പൊലീസും സമരക്കാരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. പൊലീസ് ജീപ്പ് തടഞ്ഞ പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. കണ്ണൂരിലും കായംകുളത്തും ട്രെയിൻ തടഞ്ഞ് പ്രവർത്തകർ പ്രതിഷേധിച്ചു. വയനാട് കൽപ്പറ്റയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചു.</p><p>തിരുവനന്തപുരത്ത് എജി ഓഫീസിലേക്ക് എഐവൈെഫ് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞതിനെ തുടർന്ന് സംഘർഷമുണ്ടായി. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പാർലമെൻ്റിൽ മാർച്ചിൽ പങ്കടുത്ത എഐവൈഎഫ്, എഐഎസ്എഫ് പ്രവർത്തകർക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചായിരുന്നു എഐവൈെഫ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി മാർച്ച് സംഘടിപ്പിച്ചത്. പരീക്ഷ ക്രമക്കേടിൽ ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.