
ന്യൂഡൽഹി: കോക്രോച്ച് ജനത പാർട്ടി (CJP) ജന്തർമന്തറിൽ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണയുമായി രഞ്ജിനി ഹരിദാസ് സമരവേദിയിലെത്തി. രാജ്യത്ത് വിദ്യാഭ്യാസം അത്രയേറെ പ്രധാനപ്പെട്ട വിഷയമാണെന്നും, നീറ്റ് പരീക്ഷാ തട്ടിപ്പുകളിലും വിദ്യാർഥികളുടെ ഭാവി തകരുന്ന പ്രശ്നങ്ങളിലും ഉത്തരം പറയാൻ അധികൃതർ തയ്യാറാകാത്തതിനാലാണ് താൻ സമരത്തിന് പിന്തുണയുമായി എത്തിയതെന്നും രഞ്ജിനി ഹരിദാസ് പ്രതികരിച്ചു.(Ranjini Haridas supports CJP protest at Jantar Mantar Delhi)
സോനം വാങ്ചുക് അടക്കമുള്ള നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്ത രീതിയെ രഞ്ജിനി രൂക്ഷമായി വിമർശിച്ചു. രാജ്യത്തിന് വേണ്ടി നല്ല കാര്യങ്ങൾ ചെയ്യുന്നവരെ അങ്ങേയറ്റം അനാദരവോടെയാണ് കൊണ്ടുപോയതെന്നും അവർ കൂട്ടിച്ചേർത്തു. ലാത്തിച്ചാർജ്ജിലും കണ്ണീർവാതക പ്രയോഗത്തിലും പരിക്കേറ്റ കുട്ടികൾക്ക് വെള്ളം പോലും നൽകാൻ കഴിയാത്ത സാഹചര്യമാണെന്നും ഭരിക്കുന്ന പാർട്ടിക്കെതിരെയല്ല, തെറ്റായ നിലപാടുകൾക്കെതിരെ സംസാരിക്കുന്നതെന്നും, എന്തിനാണ് ഭയപ്പെടുന്നതെന്നും രഞ്ജിനി ചോദിച്ചു.
അതേസമയം, പോലീസിന്റെ കടുത്ത നടപടികൾക്കും പന്തൽ പൊളിച്ചുമാറ്റലിനും ശേഷവും രാത്രിയോടെ സി.ജെ.പി പ്രവർത്തകർ ജന്തർമന്തറിലേക്ക് തിരികെ എത്തിയിട്ടുണ്ട്. തകർത്ത സമരവേദി ശുചീകരിച്ച പ്രവർത്തകർ പന്തൽ വീണ്ടും കെട്ടി സമരം തുടരുകയാണ്. പാർലമെന്റിലേക്ക് വീണ്ടും മാർച്ച് സംഘടിപ്പിക്കുന്ന കാര്യം ഉടൻ പ്രഖ്യാപിക്കുമെന്ന് സി.ജെ.പി നേതൃത്വം വ്യക്തമാക്കി
