
കാവേരി ജലം തമിഴ്നാടിന് വിട്ടുനൽകാനുള്ള നിർദേശത്തിനെതിരെയും മേക്കേദാട്ടു, മഹാദായി, കലാസ-ബന്ദൂരി പദ്ധതികളിൽ നടപടി വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം. കന്നഡ സംഘടന നേതാവും മുൻ എം.എൽ.എയുമായ വാട്ടാൾ നാഗരാജിന്റെ നേതൃത്വത്തിലാണ് കർണാടക ബന്ദ്. രണ്ടായിരത്തിലേറെ കന്നഡ അനുകൂല സംഘടനകൾ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നാണ് സംഘാടകരുടെ അവകാശവാദം.
പൊതുഗതാഗതം, കടകൾ, വാണിജ്യ സ്ഥാപനങ്ങൾ എന്നിവയെ ബന്ദ് ബാധിച്ചേക്കാം. എന്നാൽ, ബന്ദിന്റെ ഭാഗമായി സ്കൂളുകൾ അടച്ചിടില്ല. നേരത്തെ സ്കൂളുകൾ അടച്ചിടണമെന്ന കർണാടക അസോസിയേറ്റഡ് മാനേജ്മെന്റ് ഓഫ് പ്രൈമറി ആൻഡ് സെക്കൻഡറി സ്കൂൾസിന്റെ ആഹ്വാനം പിൻവലിച്ചു.
ബസുകൾ, ടാക്സികൾ, മറ്റ് പൊതുഗതാഗത സംവിധാനങ്ങൾ എന്നിവയെ ബന്ദ് ബാധിക്കും. അതിനാൽ പൊതുജനങ്ങൾക്ക് യാത്രാ തടസം നേരിടേണ്ടിവരും. അന്തർസംസ്ഥാന യാത്രയെയും ബന്ദ് ബാധിച്ചേക്കും. പ്രത്യേകിച്ച് കർണാടക-തമിഴ്നാട് അതിർത്തിയിലെ അത്തിബെലെ മേഖലയിൽ വാഹന ഗതാഗതം തടസ്സപ്പെടാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകി. ബംഗളൂരു, മൈസൂരു എന്നിവിടങ്ങളിലെ ഹോട്ടലുകൾ അടച്ചിടണമെന്ന് ബന്ദ് അനുകൂലികൾ ആവശ്യപ്പെട്ടിട്ടുണ്ട്.
ആഗസ്റ്റ് 13ന് രാവിലെ ആറു മുതൽ വൈകീട്ട് ആറു വരെ ബന്ദ് നടക്കുമെന്ന് വട്ടൽ നാഗരാജ് മാധ്യമ പ്രസ്താവനയിൽ പറഞ്ഞു. രണ്ടായിരത്തിലധികം കന്നഡ അനുകൂല സംഘടനകൾ ഇതിനകം പിന്തുണ നൽകിയിട്ടുണ്ടെന്നും എണ്ണം 3,000 കടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ബന്ദ് പിൻവലിക്കാൻ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അഭ്യർഥിച്ചെങ്കിലും നിരസിക്കുകയായിരുന്നു. പ്രതിഷേധം ആസൂത്രണം ചെയ്തതുപോലെ മുന്നോട്ട് പോകുമെന്നും റദ്ദാക്കില്ലെന്നും നാഗരാജ് പറഞ്ഞു. കടകള്‍, ബി.എം.ടി.സി ബസ് സർവിസുകൾ എന്നിവയെ ബാധിക്കും. ഓട്ടോറിക്ഷകൾ, ടാക്സികൾ, ആപ്പ് അധിഷ്ഠിത ക്യാബ് സർവിസുകൾ എന്നിവ ഭാഗികമായി പ്രവർത്തിക്കും. ആശുപത്രികൾ, ഫാർമസികൾ, ആംബുലൻസ് സേവനങ്ങൾ, പാൽ വിതരണം, പഴങ്ങൾ, പച്ചക്കറി വിതരണം എന്നിവയുൾപ്പെടെയുള്ള അവശ്യ സേവനങ്ങളെ ബന്ദില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
