
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നതിനിടെ യൂണിറ്റിന് 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാനുള്ള തീരുമാനം കെഎസ്ഇബി ഉപേക്ഷിച്ചു. എൻടിപിസിയിൽ നിന്ന് 300 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള നീക്കമാണ് കെഎസ്ഇബി പിൻവലിച്ചത്. ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങുന്നതിന്റെ സാമ്പത്തിക ബാധ്യത ഭാവിയിൽ ഉപഭോക്താക്കൾക്ക് മേൽ വരുമെന്ന വിലയിരുത്തലിലാണ് തീരുമാനം മാറ്റിയത്. നിലവിൽ കേന്ദ്ര പൂളിൽ നിന്ന് ലഭിക്കുന്ന 150 മെഗാവാട്ട് അധിക വൈദ്യുതി മാത്രമാണ് ഉറപ്പായിട്ടുള്ളത്.
രാത്രികാല വൈദ്യുതി നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് യൂണിറ്റിന് 30 രൂപ എന്ന ഉയർന്ന നിരക്കിൽ എൻടിപിസിയിൽ നിന്നും വടക്കൻ സംസ്ഥാനങ്ങളിൽ നിന്നും വൈദ്യുതി വാങ്ങാൻ കെഎസ്ഇബി നീക്കം നടത്തിയത്. എന്നാൽ ഇത്രയും ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങുന്നത് ദീർഘകാലാടിസ്ഥാനത്തിൽ ഉപഭോക്താക്കൾക്ക് വലിയ സാമ്പത്തിക ബാധ്യതയാകുമെന്ന വിലയിരുത്തലിനെ തുടർന്നാണ് പിന്മാറ്റം. വൈദ്യുതി പ്രതിസന്ധിക്കിടെ ഉയർന്ന നിരക്കിലുള്ള വൈദ്യുതി വാങ്ങൽ സംബന്ധിച്ച് സർക്കാരും കെഎസ്ഇബിയും സമ്മർദത്തിലായിരുന്നു.
അതേസമയം, യൂണിറ്റിന് 10 രൂപ നിരക്കിൽ വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള ബദൽ മാർഗങ്ങൾ സർക്കാർ തേടുകയാണ്. കേന്ദ്ര പൂളിൽ നിന്നുള്ള 150 മെഗാവാട്ടിന് പുറമെ അടിയന്തരമായി കൂടുതൽ വൈദ്യുതി ലഭ്യമാക്കാൻ കഴിഞ്ഞില്ലെങ്കിൽ സംസ്ഥാനത്ത് ഇന്ന് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകാൻ സാധ്യതയുണ്ട്. പ്രതിസന്ധി മറികടക്കുന്നതിനായി കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്
