സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ വേദി കണ്ണൂരില്‍ നിന്ന് കോഴിക്കോടേക്ക് മാറ്റിയതില്‍ വിവാദം

‘കായികമേള കണ്ണൂരില്‍ നടത്താന്‍ കഴിഞ്ഞ സര്‍ക്കാര്‍ തീരുമാനിച്ചത് അറിഞ്ഞില്ല; അടുത്ത തവണ പരിഗണിക്കാം’; എന്‍ ഷംസുദ്ദീന്‍

കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ വേദി കണ്ണൂരില്‍ നിന്ന് കോഴിക്കോടേക്ക് മാറ്റിയതില്‍ വിവാദം. അറിയിപ്പില്ലാതെയാണ് വേദി മാറ്റിയതെന്നും, പിന്നില്‍ രാഷ്ട്രീയമാണോ എന്നറിയില്ലെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യന്‍ പറഞ്ഞു. എന്നാല്‍ സൗകര്യം കണക്കിലെടുത്താണ് കായികമേള കോഴിക്കോടേക്ക് മാറ്റിയതെന്ന് കായിക മന്ത്രി ഒ ജെ ജനീഷ് വ്യക്തമാക്കി.


കായിക മേള നടത്തിപ്പിനായി കണ്ണൂര്‍ ഒരുങ്ങുന്നതിനിടെയാണ് വേദി കോഴിക്കോട്ടേക്ക് മാറ്റിയത്. കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്ത് നടന്ന കായിക മേളയിലാണ് കണ്ണൂരിനെ അടുത്ത വേദിയായി മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചത്. പതാകയും കൈമാറി. എന്നാല്‍,
സര്‍ക്കാര്‍ മാറിയതോടെയാണ് എന്‍ഐടി പ്രധാന വേദിയായി കോഴിക്കോട് കായിക മേള നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍, ഒരു അറിയിപ്പും വേദി മാറ്റുന്ന കാര്യത്തില്‍ കിട്ടിയില്ലെന്നും, കാരണം വേണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

എന്നാല്‍ കായികമേള കണ്ണൂരില്‍ നടത്താന്‍ തീരുമാനിച്ച കാര്യം അറിയില്ലെന്നും കണ്ണൂരിന് താല്‍പര്യമുണ്ടെങ്കില്‍ അടുത്ത തവണ നടത്താമെന്നും വിദ്യാഭ്യാസ മന്ത്രിയും കായിക മന്ത്രിയും പ്രതികരിച്ചു. ഒക്ടോബര്‍ 24 മുതല്‍ 29 വരെയാണ് കോഴിക്കോട് കായിക മേള നടക്കുക