രാജ്ഭവനിലെത്തി മന്ത്രി എം ബി രാജേഷ്; ​ഗവർണറെ ക്ഷണിച്ചത് സംസ്ഥാന തലത്തിൽ ലഹരി വിരുദ്ധ പ്രചാരണ പരിപാടിക്ക്

രാജ്ഭവനിലെത്തി മന്ത്രി എം ബി രാജേഷ്; ​ഗവർണറെ ക്ഷണിച്ചത് സംസ്ഥാന തലത്തിൽ ലഹരി വിരുദ്ധ പ്രചാരണ പരിപാടിക്ക്



തിരുവനന്തപുരം: ​ഗവർണർ സർക്കാർ പോര് രൂക്ഷമായിരിക്കെ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് രാജ്ഭവനിലെത്തി. ലഹരി വിരുദ്ധ പ്രചാരണ പരിപാടിക്ക് ​ഗവർണറെ ക്ഷണിക്കാനാണ് രാജ്ഭവനിലെത്തിയതെന്ന് മന്ത്രി പറഞ്ഞു. ചീഫ് സെക്രട്ടറി വി പി ജോയിയും മന്ത്രിക്കൊപ്പം ​ഗവർണറെ കാണാനെത്തിയിരുന്നു. ഒക്ടോബർ രണ്ടിന് സംസ്ഥാന തലത്തിൽ ലഹരി വിരുദ്ധ പ്രചാരണ പരിപാടി നടത്താൻ സർക്കാർ തീരുമാനിച്ചിരുന്നു.

സർക്കാർ നടത്തുന്ന സുപ്രധാന പരിപാടി ആയതുകൊണാണ് എക്സൈസ് മന്ത്രി എന്ന നിലയിൽ എം ബി രാജേഷ് രാജ്ഭവനിലെത്തിയതെന്നാണ് ഔ​ദ്യോ​ഗിക വിശദീകരണം. രണ്ടാഴ്ചത്തെ ഉത്തരേന്ത്യന്‍ സന്ദര്‍ശനത്തിനായി ഗവര്‍ണര്‍ ഇന്ന് വൈകിട്ട് ഡല്‍ഹിയിലേക്ക് തിരിക്കും. നിയമസഭ പാസാക്കിയ അഞ്ചു ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചിരുന്നു. വകുപ്പ് സെക്രട്ടറിമാരുടെ വിശദീകരണത്തെ തുടര്‍ന്നാണ് നടപടിയെന്നാണ് സൂചന.

അതേസമയം സര്‍വകലാശാല, ലോകായുക്ത ബില്ലുകളില്‍ ഒപ്പുവെക്കില്ലെന്ന നിലപാടില്‍ തന്നെ ഉറച്ച് നില്‍ക്കുകയാണ് ഗവര്‍ണര്‍. നാല് ബില്ലുകളില്‍ തീരുമാനമായിട്ടില്ല. 11 ബില്ലുകളായിരുന്നു നിയമസഭയില്‍ പാസാക്കി ഗവര്‍ണറുടെ അംഗീകാരത്തിനായി എത്തിയത്.ലോകായുക്ത, സര്‍വകലാശാല ഭേദഗതികള്‍ ഒഴികെയുള്ള ഒമ്പത് ബില്ലുകള്‍ക്ക് അനുമതി നല്‍കുന്ന കാര്യം പരിഗണിക്കണമെങ്കില്‍ വകുപ്പ് മന്ത്രിയോ സെക്രട്ടറിയോ നേരിട്ടെത്തി കാര്യങ്ങള്‍ വിശദീകരിക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചീഫ് സെക്രട്ടറിയെ അറിയിക്കുകയും ചെയ്തിരുന്നു. കേരള സര്‍വകലാശാല വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയിലേക്ക് ഉടന്‍ സെനറ്റ് പ്രതിനിധിയെ നിര്‍ദേശിക്കണമെന്ന നിര്‍ദേശം ഗവര്‍ണര്‍ സര്‍വകലാശാലയ്ക്ക് നല്‍കിയിട്ടുണ്ട്