പോപ്പുലര്‍ ഫ്രണ്ട് മുന്‍ സെക്രട്ടറി സി.എ റൗഫ് അറസ്റ്റില്‍

പോപ്പുലര്‍ ഫ്രണ്ട് മുന്‍ സെക്രട്ടറി സി.എ റൗഫ് അറസ്റ്റില്‍


പാലക്കാട്: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മൂന്‍ സംസ്ഥാന സെക്രട്ടറി സി.എ റൗഫിനെ എന്‍.ഐ.എ അറസ്റ്റു ചെയ്തു. രാത്രി പാലക്കാട് പട്ടാമ്പിയിലെ കരുങ്കരപുള്ളിയിലുള്ള വീട് വളഞ്ഞാണ് റൗഫിനെ പിടികൂടിയത്. പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളിലെ റെയ്ഡും സംഘടനയെ നിരോധിച്ചതിനുമെതിരെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച ശേഷം ഒളിവില്‍ പോയ റൗഫ് ഒളിവിലിരുന്ന് പ്രവര്‍ത്തകര്‍ക്ക് സഹായം നല്‍കിവരികയായിരുന്നു. ഇന്നലെ പട്ടാമ്പിയിലെ വീട്ടിലെത്തിയെന്ന് സൂചന കിട്ടിയതോടെയാണ് എന്‍ഐഎ വീട് വളഞ്ഞത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം രാത്രി തന്നെ കൊച്ചിയിലേക്ക് കൊണ്ടുപോയി.

സംഘടനയുടെ ബുദ്ധികേന്ദ്രം റൗഫ് ആണെന്ന് അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നു. ദേശളീയ, സംസ്ഥാന നേതാക്കള്‍ അടക്കം നിരവധി പേര്‍ അറസ്റ്റിലായിട്ടും റൗഫ് ഒളിവില്‍ തുടരുകയായിരുന്നു. സംഘടനയ്ക്ക് ഫണ്ട് എത്തിക്കുന്നതിലും ഹര്‍ത്താല്‍ ദിനത്തിലെ അക്രമങ്ങളിലും റൗഫിന് പങ്കുണ്ടെന്നാണ് സൂചന.

റൗഫ് പോകാനിടയുള്ള സ്ഥലങ്ങള്‍, ബന്ധപ്പെടാന്‍ സാധ്യതയുള്ളവര്‍ എന്നിവരെ എന്‍ഐഎ കൃത്യമായി നിരീക്ഷിച്ച് വരികയായിരുന്നു. ഇന്നലെയാണ് ഇയാള്‍ വീട്ടിലുണ്ടെന്ന വിവരം ലഭിച്ചത്.