
കടവന്ത്ര ഭാഗത്തെ വീടിനു സമീപം ബോട്ടു ജെട്ടിയും ചുറ്റുമതിലും ജയസൂര്യ നിർമിച്ചിരുന്നു. ഇതു ചിലവന്നൂർ കായൽ പുറമ്പോക്കു കയ്യേറി നിർമിച്ചതെന്നാണ് ആരോപണം. കണയന്നൂർ താലൂക്ക് സർവേയർ ആണ് ഇതു കണ്ടെത്തിയത്. കോർപറേഷൻ സെക്രട്ടറി തൃശൂർ വിജിലൻസ് കോടതിക്ക് ഇതുസംബന്ധിച്ച് റിപ്പോർട്ട് നൽകിയിരുന്നു. സംഭവം നടന്നത് എറണാകുളം ജില്ലയിൽ ആയതിനാൽ മൂവാറ്റുപുഴ വിജിലൻസ് കോടതിയിലേക്ക് കേസ് മാറ്റി.
തീരദേശ പരിപാലന സംരക്ഷണ നിയമവും മുനിസിപ്പൽ കെട്ടിട നിർമാണ ചട്ടവും ലംഘിച്ചു കായലിനു സമീപം ജയസൂര്യ അനധികൃതമായി ബോട്ടു ജെട്ടിയും ചുറ്റുമതിലും നിർമിച്ചതിനു കോർപറേഷൻ അധികൃതർ ഒത്താശ ചെയ്തെന്നായിരുന്നു പരാതി. ജയസൂര്യയും കൊച്ചി കോർപറേഷൻ ഉദ്യോഗസ്ഥരായിരുന്നവരും ഉൾപ്പെടെ 4 പേർക്കെതിരെയാണു കുറ്റപത്രം.
2013ൽ നൽകിയ പരാതിയെത്തുടർന്ന് അനധികൃത നിർമാണം 14 ദിവസത്തിനകം പൊളിച്ചുനീക്കാൻ ജയസൂര്യക്കു കൊച്ചി കോർപറേഷൻ 2014ൽ നോട്ടിസ് നൽകിയിരുന്നു. കയ്യേറ്റം അളക്കാൻ കണയന്നൂർ താലൂക്ക് സർവേയറെ ചുമതലപ്പെടുത്തിയിരുന്നെങ്കിലും ഉത്തരവുകളൊന്നും നടപ്പായില്ല. ഇതോടെയാണ് കേസ് കോടതിയിലെത്തിയത്.