ഹയ്യ കാര്‍ഡ് ഉടമകള്‍ക്ക് ഉംറ നിര്‍വഹിക്കാനും മദീന സന്ദര്‍ശിക്കാനും സൗജന്യ വിസ

ഹയ്യ കാര്‍ഡ് ഉടമകള്‍ക്ക് ഉംറ നിര്‍വഹിക്കാനും മദീന സന്ദര്‍ശിക്കാനും സൗജന്യ വിസ


ദോഹ: ഖത്തറില്‍ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ ആസ്വദിക്കാനെത്തുന്ന ഫുട്ബോള്‍ ആരാധകര്‍ക്ക് ഉംറ നിര്‍വഹിക്കാനും മദീന സന്ദര്‍ശിക്കാനും അവസരം നല്‍കുമെന്ന് സൗദി അറേബ്യ. ലോകകപ്പ് ആരാധകര്‍ക്ക് ഖത്തര്‍ നല്‍കുന്ന ഫാന്‍ പാസായ ഹയ്യാ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യമായി ഇതിനുള്ള വിസ അനുവദിക്കുമെന്ന് സൗദി വിദേശകാര്യ മന്ത്രാലയത്തിലെ വിസാ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ ഖാലിദ് അല്‍ ശമ്മാരിയാണ് അറിയിച്ചത്. 

ഹയ്യാ കാര്‍ഡുള്ളവര്‍ക്ക് സൗദി അറേബ്യ സന്ദര്‍ശിക്കാന്‍ വിസ നല്‍കുമെന്ന് നേരത്തെ തന്നെ സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉംറ തീര്‍ത്ഥാടനത്തിനും മദീന സന്ദര്‍ശനത്തിനും കൂടി അവസരം നല്‍കുന്നത്. പൂര്‍ണമായും സൗജന്യമായാണ് ഹയ്യാ കാര്‍ഡ് ഉടമകള്‍ക്ക് വിസ അനുവദിക്കുക. എന്നാല്‍ വിസ പ്ലാറ്റ്‍ഫോമില്‍ നിന്ന് മെഡിക്കല്‍ ഇന്‍ഷുറന്‍സ് എടുത്തിരിക്കണം. നവംബര്‍ 11 മുതല്‍ ഡിസംബര്‍ 18 വരെയായിരിക്കും ഈ വിസകളുടെ കാലാവധി. അതായത് ലോകകപ്പ് മത്സരങ്ങള്‍ തുടങ്ങുന്നതിന് പത്ത് ദിവസം മുമ്പ് തന്നെ ആരാധകര്‍ക്ക് സൗദി അറേബ്യയില്‍ പ്രവേശിക്കാനാവും. 

ടൂര്‍ണമെന്റിന്റെ അവസാന ദിനം വരെയാണ് സൗദി അറേബ്യയില്‍ ഫുട്‍ബോള്‍ ആരാധകര്‍ക്ക് തുടരാന്‍ സാധിക്കുക. എത്ര തവണ വേണമെങ്കിലും രാജ്യത്തു നിന്ന് പുറത്തുപോയി തിരികെ വരാവുന്ന മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയായിരിക്കും ഹയ്യാ കാര്‍ഡ് ഉടമകള്‍ക്ക് സൗദി അറേബ്യ അനുവദിക്കുക. ഇങ്ങനെ എത്തുന്നവര്‍ സൗദി അറേബ്യയില്‍ പ്രവേശിക്കുന്നതിന് മുമ്പ് ഖത്തറില്‍ പ്രവേശിച്ചിരിക്കണമെന്നും നിബന്ധനയില്ല. ഹയ്യാ കാര്‍ഡ് ഉടമകള്‍ക്ക് ഒമാനും വിസ അനുവദിക്കുമെന്ന് അറിയിച്ചിട്ടുണ്ട്