കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന്; ആത്മവിശ്വാസത്തോടെ ഖാർ​ഗെയും തരൂരും, ഫലപ്രഖ്യാപനം ബുധനാഴ്ച

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന്; ആത്മവിശ്വാസത്തോടെ ഖാർ​ഗെയും തരൂരും, ഫലപ്രഖ്യാപനം ബുധനാഴ്ച


ദില്ലി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. മല്ലികാർജ്ജുൻ ഖർഗയും, ശശി തരൂരും തമ്മിലാണ് പോരാട്ടം. രാവിലെ പത്ത് മുതൽ വൈകീട്ട് നാല് വരെയാണ് വോട്ടെടുപ്പ്. 

എഐസിസിയിലും, പി സി സി കളിലുമായി 67 ബൂത്തുകളും, ഭാരത് ജോഡോ യാത്രയിൽ ഒരു ബൂത്തുമാണ് സജ്ജീകരിച്ചിരിക്കുന്നത്. 9308 വോട്ടർമാരാണുള്ളത്.രഹസ്യ ബാലറ്റിലൂടെയാണ് വോട്ടെടുപ്പ്. ബാലറ്റ് പേപ്പറ്റിൽ ആദ്യം മല്ലികാർജ്ജുൻ ഖാർഗെയുടെ പേരും, രണ്ടാമത് തരൂരിന്റെ പേരുമാണ് ഉള്ളത്. ഖാർഗെ കർണ്ണാടകത്തിലും, തരൂർ കേരളത്തിലും വോട്ട് ചെയ്യും. ബാലറ്റ് പെട്ടികൾ ദില്ലിയിലെത്തിക്കും. ബുധനാഴ്ച വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും. നല്ല ആത്മവിശ്വാസമുണ്ടെന്നാണ് ഖാർഗെയുടെ പ്രതികരണം. കോൺഗ്രസിൽ മാറ്റം ആഗ്രഹിക്കുന്നവർ തനിക്ക് വോട്ട് ചെയ്യുമെന്ന് ശശി തരൂരും വ്യക്തമാക്കി.

രണ്ട് പതിറ്റാണ്ടിനിപ്പുറം നടക്കുന്ന തെരഞ്ഞെടുപ്പിന്  ഏറെ പ്രത്യേകതകൾ ഉണ്ട്. ഔദ്യോഗിക സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ തുടക്കം മുതല്‍ നടന്നത് നാടകീയ നീക്കങ്ങളാണ്.  വിശ്വസ്തനായ അശോക് ഗലോട്ടിനെ താക്കോല്‍ ഏല്‍പിക്കാന്‍ നോക്കിയെങ്കിലും രാജസ്ഥാന്‍ വിട്ടൊരു കളിക്കും തയ്യാറാകാത്ത ഗെലോട്ട് ഹൈക്കമാന്‍ഡിന്‍റെ ആക്ഷന്‍ പ്ലാന്‍ തകര്‍ത്തു. അങ്ങനെ, കറങ്ങിത്തിരഞ്ഞ് ഒടുവില്‍ നറുക്ക് വീണത് എണ്‍പതുകാരനായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെക്ക് ആണ്. ഗാന്ധി കുടംബമല്ലാതെ ആര് നിന്നാലും മത്സരിക്കുമെന്ന് പ്രഖ്യാപിച്ച തരൂര്‍ ഖാര്‍ഗയെ നേരിടാന്‍ ഗോദയിലെത്തി. ഔദ്യോഗിക സ്ഥാനാര്‍ത്ഥിയല്ല മല്ലികാര്‍ജ്ജന്‍ ഖാര്‍ഗെയെന്ന് നേതൃത്വം ആവര്‍ത്തിച്ചെങ്കിലും കണ്ടത് പാര്‍ട്ടി സംവിധാനങ്ങള്‍ മുഴുവനും ഖാര്‍ഗെക്ക് പിന്നില്‍ അണിനിരക്കുന്നതാണ്. 

എന്തായാലും വോട്ടെടുപ്പ് സംബന്ധിച്ച തരൂരിന്‍റെ പരാതി ഫലം കണ്ടിട്ടുണ്ട്. വോട്ട് നൽകാൻ ആഗ്രഹിക്കുന്ന സ്ഥാനാർത്ഥിയുടെ നേർക്ക് 1 എന്നെഴുതണമെന്ന നിര്‍ദ്ദേശം കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് സമിതി തിരുത്തി. ടിക് മാര്‍ക്ക് ചെയ്താല്‍ മതിയെന്ന് സമിതി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ട്രി വ്യക്തമാക്കി. ഒന്ന് (1) എന്നെഴുതുന്നത് ആശയക്കുഴപ്പമുണ്ടാക്കുമെന്ന് തരൂര്‍ പരാതി നല്‍കിയിരുന്നു. ടിക്ക് മാർക്ക് ഇടുന്നതാണ് അഭികാമ്യം. വോട്ട് നൽകാൻ ആഗ്രഹിക്കുന്ന സ്ഥാനാർത്ഥിയുടെ നേർക്ക് 1 എന്നെഴുതണമെന്നാണ് തെരഞ്ഞെടുപ്പ് സമിതി നിർദ്ദേശം നല്‍കിയിരുന്നത്.  ബാലറ്റ് പേപ്പറിൽ ആദ്യം പേരുള്ള ഖാർഗെക്ക് വോട്ട് ചെയ്യാനുള്ള സന്ദേശമാണിതെന്നും തരൂർ കുറ്റപ്പെടുത്തി.ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് സമിതി തീരുമാനം തിരുത്തിയത്. നേരത്തേ വോട്ടേഴ്സ്  ലിസ്റ്റില്‍ പേരുള്ളവരുടെ മേല്‍വിലാസം ലഭ്യമല്ലെന്ന തരൂരിന്‍റെപരാതി തെരഞ്ഞെടുപ്പ് സമിതി തള്ളിയിരുന്നു