ഹിന്ദുജ ഗ്രൂപ്പ് കേരളത്തിൽ നിക്ഷേപം നടത്തും,മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ചെയര്‍മാന്‍ ഉറപ്പുനൽകി

ഹിന്ദുജ ഗ്രൂപ്പ് കേരളത്തിൽ നിക്ഷേപം നടത്തും,മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ചെയര്‍മാന്‍ ഉറപ്പുനൽകി


ഇലക്ട്രിക് ബസ്സ് നിർമ്മാണം, സൈബർ രംഗം, ഫിനാൻസ് എന്നീ മേഖലകളിൽ ഹിന്ദുജ ഗ്രൂപ്പ് കേരളത്തിൽ നിക്ഷേപം നടത്തുമെന്ന് ഹിന്ദുജ ഗ്രൂപ്പ് കോ ചെയർമാൻ ഗോപി ചന്ദ് ഹിന്ദുജ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഉറപ്പു നൽകി. തുടർ ചർച്ചകൾക്കായി ഗോപിചന്ദ് ഹിന്ദൂജ ഡിസംബർ അവസാനം കേരളം സന്ദർശിക്കും. അതിനു മുന്നോടിയായ ചർച്ചകൾക്കായി മൂന്നംഗ ടീമിനെ ഹിന്ദുജ ചുമതലപ്പെടുത്തി.അശോക് ലൈലൻറ് ഇലക്ട്രിക് വാഹന നിർമ്മാണത്തിൽ ഇപ്പോൾ കേന്ദ്രീകരിക്കുന്നുണ്ട് . കേരളത്തിൽ ഫാക്ടറി തുടങ്ങണമെന്ന മുഖ്യമന്ത്രിയുടെ അഭ്യർത്ഥന മാനിച്ചാണ് പ്രത്യേക സംഘത്തെ അയക്കാൻ നിശ്ചയിച്ചത്. അനുയോജ്യമായ സ്ഥലം ഉൾപ്പെടെ ഈ സംഘം സന്ദർശനം നടത്തി നിർദേശിക്കും. 

സൈബർ ക്രൈം  നേരിടുന്നതിനുള്ള ആധുനിക സംവിധാനങ്ങൾ ഹിന്ദൂജ ഗ്രൂപ്പ് വികസിപ്പിച്ചിട്ടുണ്ട്‌. കേരളത്തിലെ ഐ ടി മാനവവിഭവശേഷി വിനിയോഗിക്കാൻ കഴിയുംവിധം കാമ്പസ് ആരംഭിക്കുന്ന കാര്യം പരിഗണിക്കും. വിദ്യാഭ്യാസം, ആരോഗ്യം, ധനകാര്യം എന്നീ മേഖലകളിലും നിക്ഷേപ സാധ്യതകൾ പരിശോധിക്കും.മുഖ്യമന്ത്രിക്കൊപ്പം വ്യവസായ മന്ത്രി പി രാജീവ്, നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ എം എ യൂസഫലി ,ചീഫ് സെക്രട്ടറി ഡോ. വി പി ജോയ് , വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല എന്നിവരും ചർച്ചകളിൽ പങ്കെടുത്തു.

മത്സ്യമേഖലയിലെ സഹകരണം : നോര്‍വെ കമ്പനി 31 ന് എത്തും

മത്സ്യമേഖലയില്‍ കേരളവുമായി സഹകരണത്തിന് നവീന പദ്ധതികള്‍  അവതരിപ്പിക്കാന്‍ നോര്‍വെ ആസ്ഥാനമായുള്ള റെഡോക്‌സ് കമ്പനി പ്രതിനിധികള്‍ ഒക്‌ടോബര്‍ 31 ന് എത്തും. ഫിഷറീസ് മന്ത്രി വി അബ്ദുറഹിമാനുമായി റെഡോക്‌സ് പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തും.മാരി കള്‍ച്ചര്‍, അക്വാ കള്‍ച്ചര്‍, ലൈവ് ഫിഷ് ട്രാന്‍സ്‌പോട്ടേഷന്‍, വാട്ടര്‍ ക്വാളിറ്റി മാനേജ്‌മെന്റ് തുടങ്ങിയ വിഷയങ്ങളിലാണ് പ്രധാനമായും സഹകരണത്തിന് വഴിയൊരുങ്ങുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും ഫിഷറീസ് മന്ത്രിയും നടത്തിയ നോര്‍വെ സന്ദര്‍ശനത്തിനിടെ നടന്ന ചര്‍ച്ചകളില്‍ കേരളത്തിലെ മത്സ്യമേഖലയുമായി സഹകരിക്കാന്‍ നോര്‍വീജിയന്‍ കമ്പനികള്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. ഇതിന്‍റെ  ഭാഗമായാണ് റെഡോക്‌സ് എത്തുന്നത്.നോര്‍വേ ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ പോളിസി മന്ത്രിയായ ജോര്‍ണര്‍ സെല്‍നെസ്സ് സ്‌കെജറനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കേരളത്തില്‍ നാവിക ക്ലസ്റ്റര്‍ രൂപപ്പെടുത്താനും ഫിഷറീസ് രംഗത്തും അക്വാ കള്‍ച്ചര്‍ രംഗത്തും പുതിയ പദ്ധതികള്‍ നടപ്പാക്കാനും എല്ലാ പിന്തുണയും അദ്ദേഹം ഉറപ്പുനല്‍കിയിട്ടുണ്ടെന്ന് മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞു. ഈ മേഖലയിലെ കേരളത്തിന്റെ സാധ്യതകള്‍ നോര്‍വെയില്‍ നടന്ന ബിസിനസ് മീറ്റില്‍ മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു. 

നിലവില്‍ കേന്ദ്ര സര്‍ക്കാര്‍, വിവിധ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളുമായും രാജ്യത്തെ നിരവധി സ്വകാര്യ സംരംഭകരുമായി സഹകരിക്കുന്ന സ്ഥാപനമാണ് റെഡോക്‌സ്. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബ്രാക്കിഷ്‌വാട്ടര്‍ അക്വാ കള്‍ച്ചര്‍ (സി ഐ ബി എ), സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച് ഇന്‍സ്റ്റിറ്റിയുട്ട് (സി എം എഫ് ആര്‍ ഐ) എന്നീ സ്ഥാപനങ്ങളുമായി സഹകരിക്കുന്നുണ്ട്. റെഡോക്‌സിന്റെ ഒസോണ്‍ ടെക്‌നോളജിയ്ക്ക് ലോകവ്യാപകമായ അംഗീകാരമുണ്ട്.
ചെറുകിട, ഇടത്തരം മത്സ്യകര്‍ഷകര്‍ക്ക് പ്രാപ്യമായ സാങ്കേതികവിദ്യയാണ് റെഡോക്‌സിന്റേത് എന്നതും പ്രധാനമാണ്. കേരളത്തില്‍ കൂടുതല്‍ ചെറുകിട, ഇടത്തരം മത്സ്യ കര്‍ഷകരായതിനാല്‍ ഇത്തരത്തിലുള്ള സഹകരണം ഏറെ ഗുണം ചെയ്യുമെന്ന് മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞു