ഫാക്ടറി തൊഴിലാളിയുടെ മലദ്വാരത്തില്‍ പമ്പുകയറ്റി വായു കടത്തിവിട്ടു; ആന്തരികാവയവം തകര്‍ന്ന് മരണം, സഹപ്രവര്‍ത്തകന്‍ അറസ്റ്റില്‍

ഫാക്ടറി തൊഴിലാളിയുടെ മലദ്വാരത്തില്‍ പമ്പുകയറ്റി വായു കടത്തിവിട്ടു; ആന്തരികാവയവം തകര്‍ന്ന് മരണം, സഹപ്രവര്‍ത്തകന്‍ അറസ്റ്റില്‍


സഹപ്രവര്‍ത്തകന്‍റെ ക്രൂരമായ തമാശ ഫാക്ടറി തൊഴിലാളിയുടെ ജീവനെടുത്തു. ഉത്തര്‍ പ്രദേശിലെ കാണ്‍പൂരില്‍ ഫാക്ടറിയില്‍ പണിയെടുക്കുന്ന ദയാശങ്കര്‍(47) എന്നയാളിനാണ് സഹപ്രവര്‍ത്തകന്‍റെ തമാശയില്‍ ജീവന്‍ നഷ്ടപ്പെട്ടത്.മരിച്ച ദയാശങ്കറിന്‍റെ മലദ്വാരത്തിലൂടെ പമ്പ് കയറ്റി കാറ്റ് കടത്തിവിട്ടതാണ് മരണ കാരണമെന്ന് പിന്നീട് കണ്ടെത്തി. ഇത് ആന്തരിക പരിക്കുകള്‍ക്ക് ഇടയാക്കിയെന്ന് പോലീസ് പറഞ്ഞു.

കാണ്‍പുര്‍ ദേഹാദിലുള്ള റാനിയ വ്യവസായ മേഖലയിലെ ഫാക്ടറിയില്‍ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. മരിച്ച ഹന്‍സ്പുരം സ്വദേശിയായ ദയാശങ്കര്‍ ദുബെ 15 വര്‍ഷമായി ഫാക്ടറിയില്‍ ജോലി ചെയ്തുവരികയാണ്. ശുചീകരണത്തിന് ഉപയോഗിക്കുന്ന എയര്‍ കംപ്രസ്സര്‍ പൈപ്പ് സഹപ്രവര്‍ത്തകന്‍ ഇയാളുടെ മലദ്വാരത്തിലൂടെ കടത്തി, വായു ശരീരത്തിനുള്ളില്‍ പ്രവേശിപ്പിക്കുകയായിരുന്നെന്ന് പോലീസ് വ്യക്തമാക്കി.


വായുവിന്‍റെ സമ്മർദ്ദം മൂലം ദയാശങ്കര്‍ ദുബെയുടെ ആന്തരികാവയവങ്ങള്‍ തകർന്നു. നില വഷളായതിനെതുടര്‍ന്ന് കകേഡോയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ചികിത്സയിലിരിക്കെ പിന്നീട് മരണം സംഭവിക്കുകയായിരുന്നു.  ആന്തരിക രക്തസ്രാവമാണ് മരണത്തിന് കാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

ദയാശങ്കറിന്‍റെ കുടുംബാംഗങ്ങള്‍ റാനിയ പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടത്തിയത്.ഇതേതുടര്‍ന്ന് പോലീസ് സഹപ്രവര്‍ത്തകനെ ചോദ്യംചെയ്തതോടെ മരണകാരണം വ്യക്തമായി.


സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. കുറ്റാരോപിതനായ സഹപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. . കുറ്റം തെളിഞ്ഞാല്‍ പ്രതിക്കുമേല്‍ ഐപിസി 304 പ്രകാരം മനപൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുക്കുമെന്ന് റാനിയ പോലീസ്‌ വ്യക്തമാക്കി.