'വിവാഹിതയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികബന്ധത്തിലേർപ്പെട്ടെന്ന പരാതി നിലനില്‍ക്കില്ല'; വ്യക്തമാക്കി ഹൈക്കോടതി

'വിവാഹിതയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികബന്ധത്തിലേർപ്പെട്ടെന്ന പരാതി നിലനില്‍ക്കില്ല'; വ്യക്തമാക്കി ഹൈക്കോടതി


കൊച്ചി: വിവാഹിതയായ യുവതിക്ക് വിവാഹ വാഗ്ദാനം നൽകി ലൈംഗികബന്ധത്തിലേർപ്പെട്ടാൽ അത് പീഡനമാകില്ലെന്ന് ഹൈക്കോടതി. പരസ്പര സമ്മതപ്രകാരം ലൈംഗിക ബന്ധത്തിൽ ഏര്‍പ്പെട്ട ശേഷം വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്‍മാറിയാൽ പുരുഷനെതിരെ  ബലാത്സംഗ കുറ്റത്തിന് കേസെടുക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. മനഃപൂര്‍വം വ്യാജ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചാൽ മാത്രമേ ബലാത്സംഗമായി കണക്കാക്കാൻ കഴിയൂ എന്നാണ്  ജസ്റ്റിസ് കൌസർ എടപ്പഗത്തിന്‍റെ ഉത്തരവിലുളളത്. 

വിവാഹിതയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസ് നിലനിൽക്കില്ല. പരാതിക്കാരി വിവാഹിതയാണെങ്കിൽ, നിയമപരമായി മറ്റൊരു വിവാഹം സാധിക്കില്ല. ഈ സാഹചര്യത്തിൽ വ്യാജ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന് ആരോപിച്ചാൽ, അതിന്റെ അടിസ്ഥാനത്തിൽ നടപടി എടുക്കാനാകില്ല. വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്തെന്നാരോപിച്ച്  കൊല്ലം പുനലൂര്‍ സ്വദേശിയായ യുവാവിനെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുളള ഹർജിയിലാണ് ഹൈക്കോടതിയുടെ ഈ പരാമർശങ്ങൾ. 


സമൂഹമാധ്യമം വഴിയാണ് പരാതിക്കാരിയായ യുവതിയും യുവാവും പരിചയപ്പെടുന്നത്. പരിചയം പ്രണയത്തിലെത്തുകയായിരുന്നു.  വിവാഹിതരാകാൻ തീരുമാനിച്ചുവെന്നും പരസ്പര സമ്മതപ്രകാരം ലൈംഗിക ബന്ധത്തിലേർപ്പെട്ടുവെന്നും മൊഴിയിൽ പറയുന്നുണ്ട്. വിവാഹിതയായ യുവതിയുടെ വിവാഹമോചനത്തിന്റെ നടപടികൾ പുരോഗമിക്കുന്നതേ ഉള്ളൂ.