
തീർത്ഥാടന ഒരുക്കങ്ങൾ സജീവമാണ്. സ്പെഷൽ ഡ്യൂട്ടിക്കു നിയോഗിച്ച ദേവസ്വം ജീവനക്കാർ എത്തിത്തുടങ്ങി. കളക്ടർ ചെയർമാനായ ശബരിമല സാനിറ്റേഷൻ സൊസൈറ്റി ശുചീകരണത്തിനു നിയോഗിച്ച വിശുദ്ധി സേനാംഗങ്ങൾ കഴിഞ്ഞ ദിവസം എത്തി.
ഇത്തവണ 3 കാനനപാതകളും തുറക്കും. എരുമേലി പേട്ടതുള്ളി കാൽനടയായി തീർത്ഥാടകർ എത്തുന്ന കരിമല പാതയും വണ്ടിപ്പെരിയാർ സത്രം, പുല്ലുമേട് വഴി സന്നിധാനത്തേക്കുള്ള കാനനപാതയും തെളിച്ചു. നീലിമല വഴിയുള്ള പരമ്പരാഗത പാത കരിങ്കല്ല് പാകി നവീകരിക്കുന്ന ജോലികൾ അവസാനഘട്ടത്തിലാണ്. 13 കേന്ദ്രങ്ങളിലായി സ്പോട്ട് ബുക്കിങ് സൗകര്യവുമുണ്ടാകും.
പ്രതീക്ഷിക്കുന്നത് 40 ലക്ഷം തീർത്ഥാടകരെ
ശബരിമലയിൽ മണ്ഡല, മകരവിളക്കു കാലത്ത് ഇത്തവണ 40 ലക്ഷം തീർത്ഥാടകരെയാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. പമ്പയിൽ ശബരിമല സാനിറ്റേഷൻ സൊസൈറ്റിയുടെ പ്രവർത്തനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഗ്നിശമന സേനയുടെ ക്രമീകരണങ്ങൾ, മാലിന്യ സംസ്‌കരണ പ്ലാന്റ്, 5000 പേർക്ക് ഒരേ സമയം ആഹാരം കഴിക്കുന്നതിനുള്ള സൗകര്യം എന്നിങ്ങനെ എല്ലാവിധ ക്രമീകരണങ്ങളും ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് പൂർത്തിയായി കഴിഞ്ഞു.
വെർച്വൽ ക്യു ബുക്കിങ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിൽ എമർജൻസി ഓപ്പറേഷൻ സെന്ററുകൾ സ്ഥാപിച്ചു. സെന്ററുകളിൽ ഡ്യൂട്ടിക്കെത്തുന്നവർക്ക് പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്. തിരക്കുണ്ടാകുന്ന സ്ഥലങ്ങൾ, അഗ്നിബാധ, മണ്ണിടിച്ചിൽ സാധ്യതയുള്ള സ്ഥലങ്ങൾ എന്നിങ്ങനെ എല്ലാ പ്രധാന മേഖലകൾ പ്രത്യേകമായി അടയാളപ്പെടുത്തിയ ഭൂപടം ദുരന്തനിവാരണ അതോറിറ്റി തയാറാക്കിയിട്ടുണ്ട്.
അപകടസാധ്യതയുള്ള 5 സ്ഥലങ്ങൾ പ്രത്യേകമായി കണ്ടെത്തി. അപകടമുണ്ടായാൽ ഭക്തരെ സുരക്ഷിതമായി എത്തിക്കാനുള്ള 6 സ്ഥലങ്ങളും കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഒരു സമയത്ത് സന്നിധാനത്തും പരിസരപ്രദേശങ്ങളിലുമായി 2 ലക്ഷം ഭക്തരെ മാത്രമാണ് അനുവദിക്കുക. അതിൽ കൂടുതൽ ഭക്തരെത്തിയാൽ സ്വാമി അയ്യപ്പൻ റോഡ് മുതൽ സന്നിധാനം വരെ തീർഥാടകരെ സമയബന്ധിതമായി കയറ്റി വിടുന്നത് പൊലീസിന്റെ നിയന്ത്രണത്തിലായിരിക്കും. എൻഡിആർഎഫ് സംഘത്തിന്റെ 2 ടീം ശബരിമലയിൽ ക്യാംപ് ചെയ്യും. സേഫ് ശബരിമലയുടെ ഭാഗമായി അടിയന്തര വൈദ്യസഹായ കേന്ദ്രം പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.