സഹപ്രവർത്തകയെ വിവാഹം ചെയ്യാന്‍ യുവാവ് ഭാര്യയെ മരുന്നു കുത്തിവെച്ചു കൊലപ്പെടുത്തി

മുംബൈ: സഹപ്രവർത്തകയെ വിവാഹം ചെയ്യാനായി ഭാര്യയെ മരുന്നു കുത്തിവെച്ചു കൊലപ്പെടുത്തിയ നഴ്സായ യുവാവ് അറസ്റ്റിൽ. പൂനെയിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായ സ്വപ്നിൽ സാവന്താ(23)ണ് ഭാര്യ പ്രിയങ്കയെ കൊലപ്പെടുത്തിയത്. ഭാര്യ ആത്മഹത്യ ചെയ്തെന്നായിരുന്നു സ്വപ്നിൽ മൊഴി നൽകിയിരുന്നത്.
നവംബർ 14നാണ് പ്രിയങ്കയെ ഗുരുതരാവസ്ഥയിൽ സ്വപ്നില്‍ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സ്വപ്നിൽ ജോലി ചെയ്യുന്ന ആശുപത്രിയിൽ നിന്ന് മരുന്നുകൾ മോഷ്ടിച്ചിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. തുടർന്ന് പൊലീസ് ഇയാളെ ചോദ്യം ചെയ്യുകയായിരുന്നു.
ആശുപത്രിയിൽ നിന്ന് മോഷ്ടിച്ച മരുന്നാണ് ഇയാള്‍ കുത്തിവെച്ചതെന്നും ശേഷം ആത്മഹത്യയായി ചിത്രീകരിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. അഞ്ചുമാസം മുൻപാണ് സ്വപ്നിലും പ്രിയങ്കയും വിവാഹിതരായത്. എന്നാൽ ആശുപത്രിയിലെ നഴ്സായ യുവതിയുമായി ഇയാൾക്ക് അടുപ്പത്തിലായിരുന്നു. തുടർന്ന് ഭാര്യയെ ഒഴിവാക്കാൻ വേണ്ടിയാണ് കൊലപാതകം നടത്തിയെന്നാണ് പൊലീസിന്റെ വിശദീകരണം.