
കൊച്ചി: പോപ്പുലർ ഫ്രണ്ട് മിന്നൽ ഹർത്താലിലെ അക്രമസംഭവങ്ങളിലുണ്ടായ 5.20 കോടി രൂപയുടെ നഷ്ടം ഈടാക്കാൻ വിവിധ ജില്ലകളിലായി സംഘടനയുടെയും ഭാരവാഹികളുടെയും സ്വത്ത് ജപ്തി ചെയ്തതിന്റെ റിപ്പോർട്ട് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ചു.
ആകെ 209 പേരുടെ 248 സ്വത്തുക്കൾ ജപ്തി ചെയ്തതായാണ് ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡി സരിത നൽകിയ റിപ്പോർട്ടിലുള്ളത്. മലപ്പുറം ജില്ലയിൽനിന്നാണ് ഏറ്റവുമധികം സ്വത്ത് ജപ്തി ചെയ്തത്. ഹർത്താലിനെത്തുടർന്ന് ഹൈക്കോടതി സ്വമേധയാ പരിഗണിക്കുന്ന ഹർജി ചൊവ്വാഴ്ച ഡിവിഷൻ ബെഞ്ചിലെത്തും.
ഏറ്റെടുത്ത ഭൂമിയുടെയും സ്വത്തിന്റെയും ജില്ല തിരിച്ചുള്ള കണക്കാണ് സർക്കാർ സമർപ്പിച്ചത്. ഇവരിൽ ചിലർ തങ്ങൾ പോപ്പുലർ ഫ്രണ്ട് ഭാരവാഹികളല്ലെന്നും തെറ്റായാണ് തങ്ങളുടെ വസ്തുക്കൾ ജപ്തി ചെയ്തതെന്നും ആരോപിച്ച് പരാതി നൽകിയിട്ടുണ്ട്. മലപ്പുറം ജില്ലയിൽനിന്നുള്ളവരാണ് ഇതിൽ കൂടുതലെന്നും പരാതിയുടെ സത്യാവസ്ഥ പരിഗണിച്ച് നടപടിയെടുക്കുമെന്നും ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിൽ പറയുന്നു.
ജപ്തി ചെയ്ത സ്വത്തിന്റെ ജില്ല തിരിച്ചുള്ള എണ്ണം
തിരുവനന്തപുരം -5
കൊല്ലം -1
പത്തനംതിട്ട -6
ആലപ്പുഴ -5
കോട്ടയം -5
ഇടുക്കി -6
എറണാകുളം -6
തൃശൂർ -18
പാലക്കാട് -23
മലപ്പുറം -126
കോഴിക്കോട് -22
വയനാട് -11
കണ്ണൂർ -8
കാസർകോട് -6
പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതിനെത്തുടർന്ന് രാജ്യവ്യാപകമായി റെയ്‌ഡ് നടത്തി ഭാരവാഹികളെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ച് സെപ്റ്റംബർ 23 നാണ് സംസ്ഥാനത്ത് ഹർത്താലിന് ആഹ്വാനം ചെയ്തത്. മുൻകൂർ നോട്ടീസ് നൽകാതെ ഹർത്താൽ സംഘടിപ്പിക്കരുതെന്ന ഹൈക്കോടതി ഉത്തരവ് ലംഘിച്ച് നടത്തിയ ഹർത്താലിൽ കെഎസ്ആർടിസി ബസുകളടക്കമുള്ളവക്കുനേരെ വ്യാപക അക്രമങ്ങൾ ഉണ്ടായി. ഇത് ശ്രദ്ധയൽപെട്ട ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി പി മുഹമ്മദ് നിയാസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് സ്വമേധയാ കേസ് എടുക്കുകയായിരുന്നു.
തുടർന്നാണ് നാശനഷ്ടങ്ങൾ നേരിട്ടവർക്ക് നഷ്ടപരിഹാരം നൽകാൻ നടപടിയെടുക്കണമെന്ന് നിർദേശിച്ചത്. കേരള ചേംബർ ഓഫ് കോമേഴ്‌സ്, തൃശൂരിലെ മലയാളവേദി തുടങ്ങിയ സംഘടനകളും ഹർജിയിൽ കക്ഷിചേർന്നിരുന്നു. നഷ്ടപരിഹാരം നൽകാനുള്ള ജപ്തി നടപടികൾ വൈകുന്നതിൽ അതൃപ്തി രേഖപ്പെടുത്തിയ ഡിവിഷൻ ബെഞ്ച്, വേഗം പൂർത്തിയാക്കാൻ സർക്കാറിന് അന്ത്യശാസനം നൽകിയിരുന്നു. തുടർന്നാണ് കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്തുവകകൾ ജപ്തി ചെയ്തത്.