
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ സ്കൂൾ ഉച്ചഭക്ഷണത്തിൽ പാമ്പിനെ കണ്ടെത്തി. ബിർഭും ജില്ലയിലെ മണ്ഡൽപൂർ പ്രൈമറി സ്കൂളിലാണ് സംഭവം. ഉച്ചഭക്ഷണം കഴിച്ച 30 ഓളം വിദ്യാർത്ഥികളെ ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ത്ഥികളുടെ നില മെച്ചപ്പെട്ടെന്നും ഉടനെ ആശുപത്രി വിടുമെന്നും സ്കൂൾ കൗൺസിൽ ചെയർമാൻ പി നായക് പ്രതികരിച്ചു.
തിങ്കളാഴ്ച ഉച്ചഭക്ഷണത്തിനൊപ്പം വിളമ്പിയ പയറിലാണ് പാമ്പിനെ കണ്ടെത്തിയത്. കുട്ടികളെല്ലാം ഭക്ഷണം കഴിച്ച ശേഷമാണ് ബക്കറ്റിന് അടിയില്‍ ചത്ത പാമ്പിനെ കണ്ടത്. ഭക്ഷണം കഴിച്ചതിന് പിന്നാലെ കുട്ടികള്‍ ഛര്‍ദ്ദിക്കാന്‍ തുടങ്ങി. ഇതോടെ എല്ലാ വിദ്യാര്‍ത്ഥികളെയും മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഒരു കുട്ടിയൊഴികെ എല്ലാവരും ആശുപത്രി വിട്ടു. ആശുപത്രിയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയുടെ നില മെച്ചപ്പട്ടിട്ടുണ്ടെന്ന് സ്കൂൾ കൗൺസിൽ ചെയർമാൻ പി നായക് പറഞ്ഞു