
- ന്യൂഡല്‍ഹി: മുൻ കേന്ദ്രമന്ത്രിയും ആർജെഡി നേതാവുമായി ശരത് യാദവ്(75) അന്തരിച്ചു. ഗുരുഗ്രാമിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മകള്‍ സുഭാഷിണി ശരത് ട്വിറ്ററിലൂടെയാണ് മരണ വിവരം പുറത്തുവിട്ടത്.
മുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാക്കളില്‍ ഒരാളായിരുന്ന അദ്ദേഹം ലോക് താന്ത്രിക് ജനതാദളിന്റെ സ്ഥാപക നേതാവ് കൂടിയാണ്. എല്‍ജെഡി മുന്‍ ദേശീയ അധ്യക്ഷന്‍ കൂടിയാണ്. ഏഴു തവണ ലോക്സഭയിലേക്കും നാലു തവണ രാജ്യസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.
पापा नहीं रहे 😭
— Subhashini Sharad Yadav (@Subhashini_12b) January 12, 2023
1974-ല്‍ ജബല്‍പുരില്‍ നടന്ന ലോക്സഭ ഉപതിരഞ്ഞെടുപ്പില്‍ ജയപ്രകാശ് നാരായണന്‍ നിര്‍ദേശിച്ച സ്ഥാനാര്‍ഥിയായിട്ടാണ് പൊതുരംഗപ്രവേശനം. 1974-ല്‍ ജബല്‍പുരില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലൂടെ ആദ്യമായി ലോക്സഭയിൽ അംഗമായി.
2003-ൽ ജനതാദൾ (യുണൈറ്റഡ്) രൂപീകരിച്ചതിനുശേഷം 2016 വരെ ദേശീയ പ്രസിഡന്റായിരുന്നു അദ്ദേഹം. ബിഹാറിൽ ജനതാദൾ (യുണൈറ്റഡ്) ബിജെപിയുമായി സഖ്യമായതിനെ തുടർന്ന് ശരദ് യാദവ് ലോക്താന്ത്രിക് ജനതാദൾ രൂപീകരിച്ചു. തുടർന്ന് രാജ്യസഭയിൽ നിന്ന് അയോഗ്യനാക്കുകയും പാർട്ടി നേതൃസ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്തു. ലോക് തന്ത്രിക് പാർട്ടിയെ പിന്നീട് ആർജെഡിയിൽ ലയിപ്പിച്ചു.
മധ്യപ്രദേശിലെ ഹോഷന്‍ഗാബാദ് ജില്ലയിലെ ബാബെയില്‍ 1945 ജൂലായ് ഒന്നിനാണ് യാദവിന്റെ ജനനം. ജബല്‍പുര്‍ എന്‍ജിനിയറിങ് കോളേജില്‍നിന്ന് ഇലക്ട്രോണിക്‌സ് എന്‍ജിനിയറിങ് ബിരുദം നേടിയ അദ്ദേഹം ബിരുദാനന്തരബിരുദം നേടിയത് ഗണിതത്തിലാണ്. ഭാര്യ: രേഖ. മക്കള്‍: സുഭാഷിണി, ശന്തനു.