
കാസർഗോഡ്: പതിമൂന്നുവയസുകാരനെ കഴുത്തില്‍ തോര്‍ത്തുമുണ്ട് കുരുക്കി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മടിക്കൈ നൂഞ്ഞി സ്വദേശിയായ ഓട്ടോറിക്ഷാ ഡ്രൈവര്‍ വിജേഷിനെ(32) ആണ് നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു. രണ്ടുദിവസം മുമ്പാണ് വിജേഷ് തന്റെ വീട്ടിനടുത്തുള്ള പതിമൂന്നുകാരനെ കഴുത്തില്‍ തോര്‍ത്ത് മുറുക്കി കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
വീട്ടില്‍ ആരുമില്ലാത്ത സമയത്ത് എത്തിയ വിജേഷ് സംസാരിച്ചുകൊണ്ടിരിക്കേ കുട്ടിയുടെ കഴുത്തില്‍ തോര്‍ത്തുമുണ്ടു ചുറ്റികൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. തുടർന്ന് മൽപ്പിടിത്തം നടന്നതോടെ കുട്ടി നിലവിളിച്ചു. ഇത് കേട്ട പരിസരവാസികള്‍ ഓടിയെത്തിയപ്പോൾ കണ്ടത് തൂങ്ങിമരിക്കാൻ ശ്രമിക്കുന്ന വിജേഷിനെയാണ്. കുരുക്ക് അഴിച്ചുമാറ്റി വിജേഷിനെ ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു.
പിന്നീട് നാട്ടുകാരും ബന്ധുക്കളും കുട്ടിയുമായി സംസാരിച്ചപ്പോഴാണ് കൊലപാതകശ്രമം അറിയുന്നത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്നു ചൈല്‍ഡ് ലൈന്‍ അധികൃതരും കുട്ടിയുടെ വീട്ടിലെത്തി. കാര്യങ്ങള്‍ ചോദിച്ച് അറിഞ്ഞ ശേഷം ചൈൽഡ് ലൈൻ പ്രവർത്തകർ പൊലീസില്‍ പരാതി നല്‍കി. തുടർന്ന് ജില്ലാശുപത്രിയിൽ എത്തിയ പൊലീസ് വിജേഷിനെ ഡിസ്ചാർജ് ചെയ്തതോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പ്രതിയെ വ്യാഴാഴ്ച ഉച്ചയോടെ ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കുട്ടിയുടെ മാതാവും വിജേഷും തമ്മിൽ രഹസ്യബന്ധം ഉണ്ടായിരുന്നു. വീട്ടിലെ നിത്യ സന്ദർശകനായി മാറിയ യുവാവും മാതാവും തമ്മിലുള്ള അവിഹിതം പുറത്തുപറയുമെന്ന് പേടിച്ച്, കുട്ടിയെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുട്ടിയെ കൊലപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ എത്തിയപ്പോൾ രക്ഷപ്പെടാൻ തൂങ്ങിമരണം അഭിനയിക്കുകയായിരുന്നു. കുട്ടിയെ കൊലപ്പെടുത്താനുള്ള ശ്രമം മാതാവിന്റെ അറിവോടെയാണോയെന്ന് അന്വേഷിച്ചുവരുന്നതായും പൊലീസ് പറഞ്ഞു.