സെമി പ്രതീക്ഷ അവസാനിച്ചിട്ടില്ല; സന്തോഷ് ട്രോഫിയില്‍ ഒഡിഷയെ തളച്ച് കേരളം

സെമി പ്രതീക്ഷ അവസാനിച്ചിട്ടില്ല; സന്തോഷ് ട്രോഫിയില്‍ ഒഡിഷയെ തളച്ച് കേരളം


ഭുവനേശ്വര്‍: സന്തോഷ് ട്രോഫിയിലെ നിർണായക മത്സരത്തിൽ കേരളത്തിന് ജയം. ഗ്രൂപ്പ് എയിലെ പോരാട്ടത്തില്‍ കേരളം എതിരില്ലാത്ത ഒറ്റ ഗോളിന് ഒഡിഷയെ തോൽപിച്ചു. ന‍ിജോ ഗിൽബർട്ടാണ് നി‍ർണായക ഗോൾ നേടിയത്. ആദ്യപകുതിയില്‍ നിജോയുടെ പെനാല്‍റ്റി ഗോളില്‍ കേരളം 1-0ന് ലീഡ് പിടിച്ചിരുന്നു. ജയത്തോടെ കേരളം സെമി പ്രതീക്ഷ നിലനിർത്തി. അവസാന മത്സരത്തിൽ പഞ്ചാബിനെ തോൽപിച്ചാൽ കേരളത്തിന് സെമിയിലെത്താം. മഹാരാഷ്ട്ര-കർണാടക മത്സരം സമനിലയിൽ പിരിഞ്ഞതാണ് കേരളത്തിന് അനുകൂലമായത്.

കഴി‌ഞ്ഞ മത്സരത്തില്‍ മഹാരാഷ്ട്രക്കെതിരെ പിന്നിട്ടുനിന്ന ശേഷം വിസ്‌മയ തിരിച്ചുവരവിലൂടെ സമനില പിടിച്ച് കേരളം ഞെട്ടിച്ചിരുന്നു. ഇതാണ് ടൂര്‍ണമെന്‍റില്‍ കേരളത്തിന്‍റെ ജീവന്‍ നിലനിര്‍ത്തിയത്. മഹാരാഷ്ട്രക്കെതിരെ രണ്ടാംപകുതിയിൽ തിരിച്ചടിച്ച് കേരളം 4-4ന് സമനില നേടുകയായിരുന്നു. ആദ്യപകുതിയിൽ ഒന്നിനെതിരെ നാല് ഗോളിന് പിന്നിലായിരുന്നു കേരളം. രണ്ടാംപകുതിയിൽ മൂന്ന് ഗോൾ മടക്കി സമനില കേരളം സ്വന്തമാക്കുകയായിരുന്നു. കേരളത്തിനായി വിശാഖ്, നിജോ, അര്‍ജുൻ, ജിജോ ജോസഫ് എന്നിവരാണ് ഗോൾ നേടിയത്.

ആറ് ടീമുകളുള്ള എ ഗ്രൂപ്പിൽ നാല് മത്സരങ്ങള്‍ വീതം പൂര്‍ത്തിയായപ്പോള്‍ കേരളം ഏഴ് പോയിന്‍റുമായി മൂന്നാംസ്ഥാനത്താണ്. 10 പോയിന്‍റുമായി പഞ്ചാബ് ആണ് തലപ്പത്ത്. എട്ട് പോയിന്‍റുള്ള കര്‍ണാടക രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. നാല് പോയിന്‍റുള്ള ഒഡിഷ, മൂന്ന് പോയിന്‍റുള്ള മഹാരാഷ്‌ട്ര, അക്കൗണ്ട് തുറക്കാത്ത ഗോവ എന്നിവരുടെ സെമി പ്രതീക്ഷകള്‍ ഇതിനകം അസ്‌തമിച്ചിട്ടുണ്ട്. ഗ്രൂപ്പ് ബിയില്‍ മൂന്ന് മത്സരങ്ങള്‍ വീതം പൂര്‍ത്തിയായപ്പോള്‍ ഏഴ് പോയിന്‍റുമായി സര്‍വീസസും ആറ് പോയിന്‍റോടെ മണിപ്പൂരും നാല് പോയിന്‍റുമായി മേഘാലയുമാണ് യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങളില്‍. നാലാമതുള്ള റെയില്‍വേസിനും നാല് പോയിന്‍റാണുള്ളത്. അവസാന മത്സരത്തില്‍ പഞ്ചാബാണ് കേരളത്തിന്‍റെ എതിരാളികള്‍. 19-ാം തിയതിയാണ് മത്സരം.