
കണ്ണൂർ: സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ ആകാശ് തില്ലങ്കേരിക്കെതിരെ പൊലീസ് കേസെടുത്തു. മന്ത്രി എംബി രാജേഷിന്റെ പേഴ്സണൽ സ്റ്റാഫിന്റെ ഭാര്യയാണ് പരാതിക്കാരി. ഫേസ്ബുക്കിലൂടെ തനിക്കെതിരെ ആകാശ് തില്ലങ്കേരി അപവാദ പ്രചാരണം നടത്തിയെന്നാണ് ശ്രീലക്ഷ്മി അനൂപിൻ്റെ പരാതി. ഡിവൈഎഫ്ഐ കമ്മിറ്റിയിൽ ആകാശിനെതിരെ സംസാരിച്ചതാണ് പ്രകോപനത്തിന് കാരണമെന്നും ആകാശും സുഹൃത്തുക്കളും തന്നെ ഫേസ്ബുക്കിലൂടെ അധിക്ഷേപിക്കുകയാണെന്നും പരാതിയിൽ പറയുന്നു.
അതേസമയം കൊലപാതകം ചെയ്യാൻ ആഹ്വാനം നടത്തിയ നേതാക്കൾക്ക് പാർട്ടി സഹകരണസ്ഥാപനങ്ങളിൽ ജോലി നൽകുകയും കൊലപാതകം ചെയ്ത തങ്ങൾ വഴിയാധാരമായെന്നും ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരി. ആകാശിനെ തള്ളിപ്പറഞ്ഞുകൊണ്ട് ഡിവൈഎഫ്ഐ നേതാവിട്ട ഫേസ്ബുക്ക് പോസ്റ്റിന് കമന്റായാണ് ആകാശിൻ്റെ വിവാദ വെളിപ്പെടുത്തലുണ്ടായത്.
കള്ളക്കടത്ത് സ്വർണ്ണം തട്ടിയെടുക്കുന്ന ക്വട്ടേഷൻ തലവനായ ആകാശ് തില്ലങ്കേരിയെ വിമർശിച്ച് ഡിവൈഎഫ്ഐ മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി സരീഷ് പൂമരം ഫേസ്ബുക്കിൽ പോസ്റ്റിട്ടു. ഇതിന് കമന്റായാണ് എടയന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് കേസിലെ ഒന്നാം പ്രതികൂടിയായ ആകാശിന്റെ ഗുരുതര വെളിപ്പെടുത്തൽ. എന്റെ ധൈര്യം എടനയന്നൂർ കാർ നേരത്തെ കണ്ടതാണ്. ഇതിനൊക്കെ ആഹ്വാനം ചെയ്യുന്ന സിപിഎം നേതാക്കൾക്ക് പാർട്ടി സഹകരണ സ്ഥാപനങ്ങളിൽ ജോലി കിട്ടി. ആഹ്വാനം നടപ്പിലാക്കിയ ഞങ്ങളെ പടിയടച്ച് പിണ്ഡം വച്ചു. പട്ടിണി ആയതോടെയാണ് സ്വർണ്ണക്കടത്ത് ക്വട്ടേഷനിലേക്ക് തിരിഞ്ഞത്. ക്വട്ടേഷന്റെ പങ്കുപറ്റിയ നേതാക്കളെകുറിച്ചും വേണമെങ്കിൽ പറയാം. ക്ഷമ നശിച്ചതുകൊണ്ടാണ് ഇപ്പോഴത്തെ പ്രതികരണമെന്നും എല്ലാം തുറന്നുപറഞ്ഞാൽ നേതാക്കൾക്ക് വഴിയിലിറങ്ങി നടക്കാനാകില്ലെന്നും ആകാശിന്റെ മുന്നറിയിപ്പ്. ഇതോടെ സരീഷ് പൂമരം ആകാശിനെതിരായ ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്ത് തടിതപ്പി.
എന്നാൽ വൈകിട്ടോടെ മാധ്യമങ്ങളെ കണ്ട സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ തില്ലങ്കേരിക്കെതിരെ ആഞ്ഞടിച്ചു. ഷുഹൈബ് വധത്തിൽ പാർട്ടിക്ക് പങ്കില്ലെന്നും മാപ്പുസാക്ഷിയാകാനുള്ള ശ്രമമാണ് ആകാശ് നടത്തുന്നതെന്നും ക്വട്ടേഷൻ തലവനായ ഇയാളെ പൊലീസ് നിലയ്ക്ക് നിർത്തണമെന്നും സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ പറഞ്ഞു. ജയരാജൻ്റെ പ്രതികരണം വന്നതിന് പിന്നാലെയാണ് സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ ആകാശിനെതിരെ കേസെടുത്തത്