'ഇസ്ലാമിക് സ്റ്റേറ്റിന്‍റെ പേരിൽ കൊല്ലത്തെ വേളാങ്കണ്ണി പള്ളിയിലേക്ക് ബോംബ് ഭീഷണിക്കത്ത് '; കളക്ട്രേറ്റ് ബോംബ് ഭീഷണിക്കേസിൽ പിടിയിലായവർ ചില്ലറക്കാരല്ല

'ഇസ്ലാമിക് സ്റ്റേറ്റിന്‍റെ പേരിൽ കൊല്ലത്തെ വേളാങ്കണ്ണി പള്ളിയിലേക്ക് ബോംബ് ഭീഷണിക്കത്ത് '; കളക്ട്രേറ്റ് ബോംബ് ഭീഷണിക്കേസിൽ പിടിയിലായവർ ചില്ലറക്കാരല്ല


  • കൊല്ലം: കളക്ട്രേറ്റിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് ഭീഷണിക്കത്തയച്ച കേസിൽ അറസ്റ്റിലായവർക്കെതിരെ മുമ്പും സമാനമായ ആരോപണങ്ങൾ. മതിലില്‍ സ്വദേശി ഷാജന്‍ ക്രിസ്റ്റഫര്‍, അമ്മ കൊച്ചുത്രേസ്യ എന്നിവരാണ് ഭീഷണിക്കത്ത് അയച്ച് ഭീതി പരത്തിയത്. എട്ടു വർഷം മുമ്പ് കൊല്ലം കെഎസ്ആർടിസിക്ക് സമീപത്തെ വേളാങ്കണ്ണി പള്ളി ബോംബ് വച്ച് തകര്‍ക്കുമെന്ന് ഇസ്ലാമിക് സ്റ്റേറ്റിന്‍റെ പേരിൽ ഷാജൻ ഭീഷണിക്കത്തെഴുതിയിരുന്നു. അന്നത്തെ പള്ളി വികാരിയോടുള്ള വിരോധമാണ് അത്തരത്തിൽ കത്തെഴുതാന്‍ കാരണം. ജെ പി എന്ന പേരിലായിരുന്നു ഇയാള്‍ ഭീഷണികത്തുകള്‍ അയച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം കളക്ട്രേറ്റിൽ ബോംബ് ഭീഷണിക്കത്തയച്ച സംഭവത്തിൽ അറസ്റ്റിലായ ഇവരുടെ വീട്ടിൽനിന്ന് നിരവധി കത്തുകൾ പൊലീസ് കണ്ടെടുത്തു. കളക്ട്രേറ്റിലേക്ക് നിരവധി തവണ ഇവർ കത്തയച്ചിരുന്നതായാണ് വ്യക്തമാകുന്നത്. ഇതിൽ ചിലത് ബോംബ് ഭീഷണിസന്ദേശങ്ങളായിരുന്നു.

2016 ജൂണ്‍ 15ന് കൊല്ലം കളക്ട്രേറ്റ് വളപ്പിലുണ്ടായ സ്ഫോടനത്തെക്കുറിച്ചുള്ള അന്വേഷണത്തിന്‍റെ ഭാഗമായാണ് പൊലീസ് കളക്ട്രേറ്റിലേക്കുള്ള കത്തിടപാടുകൾ പരിശോധിച്ചത്. ഇതിൽനിന്നാണ് ഷാജനും കൊച്ചുത്രേസ്യയും നിരന്തരം കത്തയച്ചിരുന്നതായി കണ്ടെത്തിയത്.


ഷാജന്‍റെ വീട്ടില്‍ നടത്തിയ പരിശോധനയിൽ ഏഴ് മൊബൈല്‍ ഫോണുകളും പെന്‍ഡ്രൈവുകളും ഹാര്‍ഡ് ഡിസ്‌കും പൊലീസ് കണ്ടെത്തി. നിരവധി ഭീഷണിക്കത്തുകളും ഇയാള്‍ തയ്യാറാക്കി വച്ചിരുന്നതായും പൊലീസ് പറയുന്നു.

ഷാജൻ ഭീഷണിക്കത്ത് എഴുതുകയും അയയ്ക്കുകയും ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് അമ്മയ്ക്ക് അറിവുണ്ടായിരുന്നതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. കൊച്ചുത്രേസ്യയുടെ മൊബൈല്‍ ഫോണില്‍ നിന്നും കളക്ട്രേറ്റിലേക്ക് അയച്ച കത്തിന്റെ ഫോട്ടോ പൊലീസ് കണ്ടെടുത്തു