
കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ യുവതിയ്ക്കുനേരെ ലൈംഗികാതിക്രമം ഉണ്ടായ സംഭവത്തിൽ കർശന നടപടിയുമായി ആരോഗ്യവകുപ്പ്. യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ജീവനക്കാരനെ പിരിച്ചുവിട്ടു. കൂടാതെ സംഭവത്തിൽ യുവതിയെ സ്വാധീനിക്കാന്‍ ശ്രമിച്ച അഞ്ചു ജീവനക്കാരെ സസ്പെൻഡ് ചെയ്തു.
യുവതിയ്ക്കുനേരെ ലൈംഗികാതിക്രമം നടത്തിയ മെഡിക്കൽ കോളേജിലെ ഗ്രേഡ് 1 അറ്റൻഡർ ആയ വടകര സ്വദേശി ശശീന്ദ്രനെയാണ് സർവീസിൽ നിന്ന് പിരിച്ചുവിട്ടത്. ഇയാളെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെ പ്രധാന ഓപ്പറേഷന്‍ തിയേറ്ററില്‍ നിന്ന് യുവതിയെ സ്ത്രീകളുടെ സര്‍ജിക്കല്‍ ഐസിയുവില്‍ പ്രവേശിപ്പിച്ച ശേഷമാണ് ലൈംഗികാതിക്രമം ഉണ്ടായത്. സര്‍ജിക്കല്‍ ഐസിയുവില്‍ യുവതിയെ എത്തിച്ച ശേഷം മടങ്ങിയ അറ്റന്‍ഡര്‍ കുറച്ചു കഴിഞ്ഞ് മടങ്ങിയെത്തി പീഡിപ്പിക്കുകയായിരുന്നു.
സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അന്വേഷിച്ച് കര്‍ശന നടപടി സ്വീകരിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് അന്വേഷിച്ച് നടപടി സ്വീകരിച്ചത്.
Also read-കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച അറ്റൻഡർ കസ്റ്റഡിയിൽ
ശസ്ത്രക്രിയയ്ക്ക് ശേഷം മയക്കം പൂര്‍ണമായും മാറാത്ത അവസ്ഥയിലായിരുന്നു പീഡനം. പിന്നീട് സ്വബോധത്തിലേക്ക് മടങ്ങിയെത്തിയ ശേഷമാണ് പീഡനവിവരം യുവതി ബന്ധുക്കളോട് പറഞ്ഞത്. പിന്നാലെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ബന്ധുക്കളുടെ പരാതിയെ തുടർന്നാണ് മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തത് അന്വേഷണം നടത്തിയാണ് പ്രതിയെ പിടികൂടിയത്. സംഭവത്തിൽ ആരോഗ്യ വകുപ്പും വിശദമായ അന്വേഷണം നടത്തുന്നുണ്ട്. ആഭ്യന്തര അന്വേഷണത്തിന് ആരോഗ്യ വകുപ്പ് മൂന്നംഗ സമിതി രൂപീകരിച്ചിട്ടുണ്ട്.