രോഗവിവരങ്ങൾ ശേഖരിക്കുന്നു’: ഓണ്‍ലൈന്‍ മരുന്നു വിൽപന കമ്പനികൾ നിരോധിക്കാൻ കേന്ദ്രം

രോഗവിവരങ്ങൾ ശേഖരിക്കുന്നു’: ഓണ്‍ലൈന്‍ മരുന്നു വിൽപന കമ്പനികൾ നിരോധിക്കാൻ കേന്ദ്രം

ഓണ്‍ലൈന്‍ മരുന്നുവിൽപന കമ്പനികൾ നിരോധിക്കാൻ കേന്ദ്രസര്‍ക്കാര്‍ ആലോചന. രോഗവിവരങ്ങളുടെ ശേഖരണം, മേഖലയിലെ ക്രമക്കേടുകൾ, മരുന്നുകളുടെ യുക്തിരഹിതമായ വിൽപന എന്നിവയെക്കുറിച്ചുള്ള ആശങ്കകളെത്തുടർന്ന് ഇ-ഫാർമസികൾ പൂർണ്ണമായും നിരോധിക്കാനാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നീക്കം.ഫെബ്രുവരിയിൽ 20 ഇ–ഫാർമസി കമ്പനികൾക്ക് ഡ്രഗ്സ് കൺ‌ട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിജിസിഐ) കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു. ടാറ്റ 1എംജി, ആമസോൺ, ഫ്ലിപ്കാർട്ട്, നെറ്റ്മെഡ്സ്, മെഡിബഡി, പ്രാക്ടോ, അപ്പോളോ ഉൾപ്പെടെയുള്ള കമ്പനികൾക്കാണ് മാനദണ്ഡങ്ങൾ ലംഘിച്ചെന്ന് ആരോപിച്ച് നോട്ടിസ് അയച്ചത്.

ഇ–ഫാർമസികൾ നിരോധിക്കുന്നതിനോട് മന്ത്രിതല സമിതിക്കും അനുകൂല നിലപാടാണ്. നിലവിലുള്ള ‘ഡ്രഗ്സ് ആൻഡ് കോസ്‌മെറ്റിക്‌സ് ആക്ട് 1940’നു പകരം പുതിയ നിയമം പാസാക്കാനാണ് കേന്ദ്രസർക്കാർ തീരുമാനം. ഇതു സംബന്ധിച്ച് തയാറാക്കിയ ബില്ലിന്റെ കരടുരേഖ കഴിഞ്ഞ വർഷം ജൂലൈയിൽ പുറത്തുവിട്ടിരുന്നു. ഇതിൽ വ്യക്തികൾക്ക് ഇ–ഫാർമസി നടത്തിപ്പിന് അനുമതി നൽകുന്ന വ്യവസ്ഥ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ പുതുക്കിയ കരടുബില്ലിൽ വ്യവസ്ഥ എടുത്തു കളഞ്ഞു.