പൗരത്വനിയമ പരിഷ്‌ക്കാരവുമായി സൗദിഅറേബ്യ; തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പൗരത്വം നല്‍കാന്‍ കിരീടാവകാശിയ്ക്ക് അധികാരം

പൗരത്വനിയമ പരിഷ്‌ക്കാരവുമായി സൗദിഅറേബ്യ; തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പൗരത്വം നല്‍കാന്‍ കിരീടാവകാശിയ്ക്ക് അധികാരം



റിയാദ്: തെരഞ്ഞെടുക്കപ്പെടുന്ന ആളുകള്‍ക്ക് പൗരത്വം നല്‍കാന്‍ പ്രധാനമന്ത്രിയും കിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാന് അധികാരം നല്‍കുന്ന നിയമം സൗദി അറേബ്യ പാസാക്കി. നേരത്തെ പൗരത്വം അനുവദിക്കാനുള്ള അധികാരം പ്രധാനമന്ത്രിക്ക് നല്‍കുന്ന സൗദി പൗരത്വ നിയമത്തിലെ എട്ടാം വകുപ്പിന്റെ ഭേദഗതി അംഗീകരിച്ച് കൊണ്ട് ജനുവരിയില്‍ ഒരു ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവ് മാര്‍ച്ച് 13ന് നിയമപരമായി പ്രാബല്യത്തിലാകുകയും ചെയ്തു.

ഉത്തരവ് പ്രകാരം സൗദി പൗരത്വ നിയമത്തിലെ എട്ടാം ആര്‍ട്ടിക്കിള്‍ ഭേദഗതി ചെയ്തു. ഇതോടെ ആഭ്യന്തര മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം തെരഞ്ഞെടുക്കപ്പെടുന്ന ആളുകള്‍ക്ക് സൗദി പൗരത്വം അനുവദിക്കാന്‍ പ്രധാനമന്ത്രിയ്ക്ക് അധികാരം ലഭിക്കും. ഭേദഗതി സംബന്ധിച്ച വിവരങ്ങള്‍ രാജ്യത്തെ ഔദ്യോഗിക ഗസറ്റിലൂടെ അധികൃതര്‍ പങ്കുവെച്ചിരുന്നു. നിരവധി മനുഷ്യത്വപരമായ മാറ്റങ്ങള്‍ക്ക് സൗദിയില്‍ തുടക്കം കുറിച്ചയാളാണ് സല്‍മാന്‍ രാജകുമാരന്‍.


2015ല്‍ അധികാരത്തിലേറിയതിന് പിന്നാലെ യാഥാസ്ഥിതികമായ നിരവധി നിയമങ്ങള്‍ പിന്‍വലിച്ചിരുന്നു. അതില്‍ പ്രധാനമാണ് കുറ്റവാളികള്‍ക്ക് നല്‍കുന്ന ചാട്ടവാറടി.സൗദി അറേബ്യയില്‍ വിവിധതരം കുറ്റകൃത്യങ്ങള്‍ക്ക് ചാട്ടവാറടി ശിക്ഷയായി നല്‍കിയിരുന്നു. ഇതിനെതിരെ നിരവധി മനുഷ്യാവകാശ സംഘടനകള്‍ പ്രതിഷേധം നടത്തിയിരുന്നു. പൊതുസ്ഥലങ്ങളില്‍വെച്ചാണ് സൗദി ചാട്ടവാറടി പോലെയുള്ള പ്രാകൃതശിക്ഷാരീതികള്‍ നടപ്പാക്കിയിരുന്നത്.

സുപ്രീം കോടതി ജനറല്‍ കമ്മീഷനാണ് ഇവ നിര്‍ത്തലാക്കുന്നത് സംബന്ധിച്ച തീരുമാനമെടുത്തത്. ചാട്ടവാറടിക്ക് പകരം ജയില്‍ ശിക്ഷയോ പിഴയോ ഈടാക്കണമെന്ന നിര്‍ദേശമാണ് ജനറല്‍ കമ്മീഷന്‍ മുന്നോട്ടുവെച്ചത്. അതോടൊപ്പം സ്ത്രീകള്‍ക്ക് വിദേശയാത്ര നടത്തുന്നതിന് പുരുഷന്റെ അനുമതി വേണമെന്ന നിയമവും സല്‍മാന്‍ രാജകുമാരന്‍ അധികാരത്തിലെത്തിയ ശേഷമാണ് സൗദി അറേബ്യ പിന്‍വലിച്ചത്.