മട്ടന്നൂരിൽ എം.ഡി.എം.എ കടത്തുന്നതിനിടെ മൂന്നു പേര്‍ പോലീസിന്റെ പിടിയിലായി. 3.46 ഗ്രാം എ.ഡി.എം.എയാണ് ഇവരുടെ പക്കല്‍ നിന്നും പോലീസ് കണ്ടെടുത്തത്.

മട്ടന്നൂരിൽ എം.ഡി.എം.എ കടത്തുന്നതിനിടെ മൂന്നു പേര്‍  പോലീസിന്റെ പിടിയിലായി. 3.46 ഗ്രാം എ.ഡി.എം.എയാണ് ഇവരുടെ പക്കല്‍ നിന്നും പോലീസ് കണ്ടെടുത്തത്.
മട്ടന്നൂര്‍ വായാന്തോട് കണ്ണൂര്‍ വിമാനത്താവള റോഡില്‍ വ്യാഴാഴ്ച്ച പുലര്‍ച്ചെ പോലീസ് നടത്തിയ വാഹനപരിശോധനയ്ക്കിടിയിലാണ് ഇവര്‍ പിടിയിലാകുന്നത്. രണ്ടു സ്ത്രീകളും ഒരു യുവാവുമാണ് പിടിയിലായ സംഘത്തില്‍ ഉള്‍പ്പെടുന്നത്. യുവാവ് ചക്കരക്കല്‍ കാപ്പാട് സ്വദേശിയും യുവതികള്‍ ഹൈദരാബാദില്‍ നിന്നും ചിക്മംഗളൂരില്‍ നിന്നുമുള്ളവരുമാണ്.

മാരകമയക്കുമരുന്നായ എം.ഡി. എം. എയുമായി പിടിയിലായ രണ്ടു യുവതികളടക്കം മൂന്നു പേരെ മട്ടന്നൂര്‍ ഒന്നാം ്ക്‌ളാസ് മജിസ്‌ട്രേറ്റു കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കര്‍ണാടക ചിക്മംഗളൂര് സ്വദേശിനി നൂര്‍ സാദിയ(27) ഹൈദരബാദ് സ്വദേശിനി വിഗ്‌നദമതിര(27) ചക്കരക്കല്‍ കാപ്പാട് സ്വദേശി ഷാനിസ്(32) എന്നിവരെയാണ് മട്ടന്നൂര്‍ സി. ഐ കെ.വി പ്രമോദന്‍, പ്രിന്‍സിപ്പല്‍ എസ്. ഐ യു.കെ ജിതിന്‍ എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടിയത്.

വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു മട്ടന്നൂര്‍ പോലീസ് വാഹനപരിശോധന നടത്തിയത്.ഇപ്പോള്‍ പിടിയിലായ ചക്കരക്കല്‍ കാപ്പാട് സ്വദേശിയായ യുവാവ് നേരത്തേയും സമാനമായ കേസില്‍ അറസ്റ്റിലായിട്ടുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

എം.ഡി.എം.എ കടത്തിന്റെ അന്തര്‍സംസ്ഥാന ബന്ധം വ്യക്തമാകുകയാണെന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നടക്കം വ്യാപകമായി സംസ്ഥാനത്ത് എം.ഡി.എം.എ എത്തിക്കുന്നുവെന്നും പോലീസ് പറയുന്നു. അതിനാല്‍ അതിര്‍ത്തി ചെക്‌പോസ്റ്റുകളില്‍ ഉള്‍പ്പടെ ശക്തമായ നിരീക്ഷണമേര്‍പ്പെടുത്താനാണ് പൊലിസിന്റെ നിര്‍ദ്ദേശം.