പയ്യാവൂരിൽ കാട്ടാനകളെ തുരത്താൻ ടാസ്ക് ഫോഴ്സ് ഇറങ്ങി
ശ്രീകണ്ഠപുരം : പയ്യാവൂർ ചന്ദനക്കാംപാറ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന കൂട്ടത്തെ സൗരോർജ തൂക്ക് വേലിക്ക് അപ്പുറം കർണാടക കാട് കയറ്റാൻ വനം വകുപ്പിന്റെ ടാസ്ക് ഫോഴ്സ് സംഘമെത്തി. 32 പേരടങ്ങുന്ന സംഘമാണ് പാടാൻ കവല ഫോറസ്റ്റ് സെക്‌ഷൻ ഓഫീസിലെത്തിയത്.
നാല് ടീമുകളായി തിരിഞ്ഞാണ് വന മേഖലയിൽ പരിശോധന തുടങ്ങിയത്. ആദ്യ ദിനം ഒരു കൊമ്പനെയും ഒരു കുട്ടിയാനെയും പടക്കം പൊട്ടിച്ച് ഓടിച്ച് വേലിക്കടുത്ത് എത്തിച്ചു. ഇവയെ തൂക്ക് വേലിക്ക് പുറത്ത് എത്തിക്കുക ആണ് ലക്ഷ്യം. പത്തോളം ആനകളാണ് മേഖലയിൽ ഉള്ളത് എന്നാണ് കർഷകർ പറഞ്ഞത്.
പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ വിഷയം വനം മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്നാണ് കണ്ണൂർ ഡി എഫ് ഒ പി കാർത്തികിന്റെ മേൽനോട്ടത്തിൽ ടാസ്ക് ഫോഴ്സ് എത്തിയത്. കൊട്ടിയൂർ, ആറളം, തളിപ്പറമ്പ് റേഞ്ചുകളിൽ നിന്നെത്തിയ സംഘം തളിപ്പറമ്പ് റേഞ്ച് ഓഫീസർ പി രതീശന്റെ നേതൃത്വത്തിലാണ് തിരച്ചിൽ നടത്തുന്നത്.